ആലപ്പുഴ: കൊല്ലം ലഹരിക്കടത്തിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേസിൽ മുഖ്യപ്രതിയായ സിപിഎം സീ വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ ഷാനവാസിനെ സസ്‌പെൻഡ് ചെയ്തു.
ഷാനവാസിനെതിരെ അന്വേഷണത്തിന് പാർട്ടി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. ഹരിശങ്കർ, ബാബുജാൻ, ജി വേണുഗോപാൽ എന്നിവരടങ്ങിയ പാർട്ടി കമ്മീഷനാണ് ഷാനവാസിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നത്. മന്ത്രി സജി ചെറിയാൻ അച്ചടക്ക നടപടിയെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.
ഷാനവാസ് ലോറി വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല, ലോറി വാടകയ്ക്ക് നൽകിയതിലും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായും നടപടി അംഗീകരിക്കുന്നതായും വിഷയത്തിൽ ഷാനവാസ് പ്രതികരിച്ചു.
അതേസമയം, രണ്ട് ലോറികളിലായി ഒരു കോടി രൂപ വിലവരുന്ന 1.25 ലക്ഷം പാക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. ഷാനവാസിന്റേതാണ് പിടികൂടിയ ലോറികളിൽ ഒന്ന്.കട്ടപ്പന സ്വദേശിയ്ക്ക് ലോറി വാടകയ്ക്ക് നൽകിയിരുന്നെന്നും പാൻമസാല കടത്തിയവരുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഷാനവാസിന്റെ പ്രതികരണം. എന്നാൽ കേസിലെ പ്രതിയായ ഇജാസിനൊപ്പം ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നതോടെ പ്രതിരോധത്തിലാവുകയായിരുന്നു.
പാൻമസാല പിടികൂടുന്നതിന്റെ നാല് ദിവസം മുമ്പാണ് ഈ ഫോട്ടോയെടുത്തത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്ന ചിത്രം, ഇജാസ് പിടിയിലായതിന് പിന്നാലെ നേതാക്കളെല്ലാം നീക്കം ചെയ്യുകയായിരുന്നു. ഇതിനുമുൻപും ഇജാസിൽ നിന്ന് പാൻമസാല പിടികൂടിയിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പങ്കില്ലെന്നും ലോറി വാടകയ്ക്ക് നൽകിയതാണെന്ന ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. ലഹരി വിരുദ്ധ ക്യാംപയിനുകൾക്കിടയിൽ ഇത്തരമൊരു സംഭവമുണ്ടായത് പാർട്ടിക്കൊന്നാകെ നാണക്കേടായി മാറിയിരുന്നു. തുടർന്നാണ് ആരോപണവിധേയർക്കെതിരെ ജില്ലാ നേതൃത്വം നടപടി കൈക്കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |