SignIn
Kerala Kaumudi Online
Saturday, 20 April 2024 6.50 AM IST

ഇഷ്‌ടപ്പെട്ട സിനിമ സൂര്യമാനസം, കീരവാണിയിലെ സംഗീതജ്ഞനെ തിരിച്ചറിഞ്ഞതും ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും മമ്മൂട്ടി

mm-keeravani-mammootty

ഇന്ത്യൻ സംഗീതലോകത്തെ തേടി വീണ്ടും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എത്തിയിരിക്കുന്നു. എ. ആർ റഹ്‌മാന് ശേഷം എം. എം കീരവാണിയാണ് ഈ ലോകോത്തര പുരസ്‌കാരം ഇന്ത്യയ‌്ക്ക് നേടിത്തന്നത്. രാജമൗലി ചിത്രം ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ അവാർഡ് നേട്ടം. രാജ്യത്തിനൊട്ടാകെ പ്രത്യേകിച്ചും ഇന്ത്യൻ സംഗീതലോകത്തിന് അഭിമാന നിമിഷമാണ് കീരവാണി സമ്മാനിച്ചത്.

തെലുങ്ക് ചിത്രങ്ങളിലാണ് കൂടുതലും സംഗീതം നിർവഹിച്ചിട്ടുള്ളതെങ്കിലും കീരവാണി എന്ന പേരും അദ്ദേഹത്തിന്റെ ഗാനങ്ങളും മലയാളിക്ക് എന്നെന്നും പ്രിയങ്കരമാണ്. ദേവരാഗം, നീലഗിരി, സൂര്യമാനസം എന്നീ മൂന്ന് ചിത്രങ്ങളിൽ മാത്രമേ കീരവാണി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളൂ.

മരകതമണി കീരവാണി എന്നായിരുന്നു ആദ്യപേര്. പിന്നീട് സംവിധായകൻ ബാലചന്ദറാണ് കീരവാണി എന്ന പേര് മതി എന്നു പറയുന്നത്. അങ്ങനെ തമിഴിലും തെലുങ്കിലും അദ്ദേഹം കീരവാണിയായി. തെന്നിന്ത്യയിലെ പ്രശസ്‌ത നിർമ്മാതാവായിരുന്ന കെജിആർ എന്ന കെ.ജി ഗംഗാധരനാണ് മമ്മൂട്ടി ചിത്രം നീലഗിരിയിലൂടെ കീരവാണിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്.

എന്നും പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടി

നീലഗിരിയിലൂടെ പരിചയപ്പെട്ട മമ്മൂട്ടിയാണ് തന്നെ ഏറെ പ്രോത്സാഹിപ്പിച്ചതെന്ന് കീരവാണി പറഞ്ഞിട്ടുണ്ട്. നീലഗിരിയിലെ ഗാനങ്ങൾ ഇഷ്‌ടപ്പെട്ട മമ്മൂട്ടി തുടർന്നുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ കീരവാണിയുടെ പേര് ശുപാർശ ചെയ‌്തു. എന്നാൽ അക്കാലത്ത് മറ്റു തെന്നിന്ത്യൻ ഭാഷകളിൽ തിരക്കായതോടെ പലതും കീരവാണിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇഷ്‌ടപ്പെട്ട 10 സിനിമകളിൽ ഒന്ന് സൂര്യമാനസമാണ്. ചിത്രത്തിന്റെ സബ്‌ജക്‌ടാണ് തന്നെ ഏറെ ആകർഷിച്ചിട്ടുള്ളതെന്ന് കീരവാണി ഒരിക്കൽ പറയുകയുണ്ടായി.

mm-keeravani-aka-marathak

ചിത്രയോടും ജയചന്ദ്രനോടും ഏറെ ഇഷ്‌ടം

സിനിമയിലെ ഗുരു രാജാമണിയാണ്. രാജാമണിയുടെ അസിസ്‌റ്റന്റ് ആയാണ് സിനിമാ സംഗീതലോകത്ത് എത്തുന്നത്. ആ സമയത്ത് റെക്കോഡിംഗിനെത്തുന്ന ചിത്രയുടെ ശബ്‌ദം കീരവാണിയെ ആകർഷിച്ചിരുന്നു. ആദ്യഗാനം കമ്പോസ് ചെയ്യുന്ന സമയത്ത് എസ് ജാനകി, പി സുശീല എന്നിവരുടെ സുവർണകാലഘട്ടമായിട്ടുപോലും ചിത്രയെ തന്നെ വേണമെന്ന് കീരവാണി നിർബന്ധപൂർവം ആവശ്യപ്പെടുകായിരുന്നു.

ഗായകൻ ജയചന്ദ്രനെ കാണുമ്പോൾ സ്വന്തം അച്ഛനെയാണ് പലപ്പോഴും ഓർമ്മ വരാറുള്ളതെന്നന്ന് കീരവാണി പറഞ്ഞിട്ടുണ്ട്. ''ചെറിയ കാര്യങ്ങളിൽ പോലും ഏറെ ശ്രദ്ധാലുവായ സ്വഭാവമുള്ളയാളാണ് എന്റെ അച്ഛൻ ശിവദത്ത. അദ്ദേഹത്തിന്റെ അതേ മാനറിസം തന്നെയാണ് ജയചന്ദ്രൻ സാറിനും''- കീരവാണിയുടെ വാക്കുകൾ. ജയചന്ദ്രനും ചിത്രയും പാടിയ ദേവരാഗത്തിലെ 'ശിശിരകാല മേഘമിഥുന' എന്ന ഗാനം കീരവാണിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

അച്ഛന്റെ പ്രോത്സാഹനം സംഗീതലോകത്തെത്തിച്ചു

അച്ഛൻ ശിവദത്ത തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നയാളായിരുന്നു. പാട്ടെഴുതുകയും സംഗീതം നൽകുകയും ചെയ്‌തിരുന്ന അച്ഛന്റെ പ്രോത്സാഹനം കൊണ്ടാണ് കീരവാണി സിനിമയിലേക്ക് വരുന്നത്. ബാഹുബലി സിനിമയിലും ശിവദത്ത ഗാനം എഴുതിയിരുന്നു.

ബോളിവുഡിലും തരംഗം തീർത്തു

1995ൽ മഹേഷ് ഭട്ട് സംവിധാനം ചെയ‌്ത ക്രിമിനൽ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ കീരണവാണി സംഗീതം ഉയരുന്നത്. ചിത്രത്തിലെ 'തൂ മിലേ ദിൽ കിലേ' എന്ന ഗാനം എവർഗ്രീൻ ഹിറ്റാണ്. ബോളിവുഡിൽ എം.എം ക്രീസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

സംഗീതസംവിധാനത്തെ രസതന്ത്രം എന്നാണ് കീരവാണി വിശേഷിപ്പിക്കുന്നത്. ഓരോ രാഗത്തേയെും തേടി കണ്ടെത്തുക എന്നത് ഒരു തപസാണ്. അത് ഈശ്വരൻ തരേണ്ടത് തന്നെയാണ്. ഈശ്വരകടാക്ഷമില്ലാതെ പരിശ്രമം കൊണ്ട് മാത്രം സംഗീതത്തെ വരുതിയിലാക്കാൻ കഴിയില്ലെന്ന് കീരവാണി വിശ്വസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MM KEERAVANI, MARATHAKAMANI, MAMMOOTTY, MM KREES
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.