തിരുവനന്തപുരം: ബഫർ സോണിൽ കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം. ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹർജികൾ ഒന്നിച്ചായിരിക്കും പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ വിധിയിൽ ഇളവു തേടിയാണ് ഹർജികൾ സമർപ്പിച്ചത്. ഹർജിയിൽ കേരളം കക്ഷി ചേർന്നിരുന്നു.
ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജഗദീപ് ഗുപ്ത, കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വീൽസ് മാത്യു, വി കെ ബിജു എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കേരളത്തിലെ സാഹചര്യം കോടതിയെ അറിയിച്ചതിന് പിന്നാലെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കാമെന്ന് വാക്കാൽ സുപ്രീം കോടതി അറിയിച്ചിരിക്കുകയാണ്.
കോടതിയുടെ നിരീക്ഷണം ആശ്വാസകരമാണെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ പ്രതികരിച്ചു. സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും കോടതിയുടെ നിരീക്ഷണത്തിൽ എത്തിയെന്നത് പ്രത്യാശ നൽകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കോടതിയിൽ അവതരിപ്പിക്കാനുള്ള അവസരം സർക്കാർ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ സഹായകരമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ ആധിക്യവും സ്ഥല ലഭ്യതയുടെ കുറവും കാരണം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകിയത്. സ്റ്റാൻഡിംഗ് കോൺസൽ നിഷെരാജൻ ശങ്കർ വഴിയാണിത്.
സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങൾ,ആറ് ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കുള്ള ബഫർ സോൺ സംബന്ധിച്ച രൂപരേഖ കേന്ദ്രസർക്കാരിന് നൽകിക്കഴിഞ്ഞതായും, വിധി നടപ്പാക്കിയാൽ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |