കാസർകോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാസർകോട് ജില്ലാ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. കെ സുരേന്ദ്രനടക്കം ആറുപേരാണ് പ്രതികൾ.
മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിർദേശപത്രിക പിൻവലിക്കുന്നതിനായി കോഴ നൽകിയെന്നും 2021 ജൂൺ 5ന് ആണ് സുന്ദര വെളിപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
കെ സുരേന്ദ്രനാണ് മുഖ്യപ്രതി. ദുർബലമായ വകുപ്പുകളാണ് കേസിൽ ആദ്യം ചുമത്തിയിരുന്നതെന്നും, പട്ടികജാതി- പട്ടികവർഗ വകുപ്പുകൾ കൂടി ചേർക്കണമെന്നും മുൻപ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അന്വേഷണസംഘത്തോട് നിർദേശിച്ചിരുന്നു. ഈ നിർദേശം സ്വീകരിച്ചാണ് ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |