തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ രണ്ട് ലക്ഷത്തിലധികം രൂപ ചെലവിട്ട് ജീവനക്കാർക്കായി നക്ഷത്ര ഹോട്ടലിൽ മൂന്നു ദിവസത്തെ പരിശീലന ധൂർത്ത്. സെക്രട്ടേറിയറ്റിലെ മെയിൻ ബ്ലോക്കിലും രണ്ട് അനക്സ് കെട്ടിടങ്ങളിലുമായി ആറ് ഹാളുകൾ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് നഗരത്തിലെ നക്ഷത്ര ഹോട്ടൽ തിരഞ്ഞെടുത്തത്. ഇന്നലെ തുടങ്ങിയ പരിശീലനം നാളെവരെ തുടരും. ഓരോ ദിവസവും 70 ജീവനക്കാർ വീതമാണ് പങ്കെടുക്കുന്നത്.
ഒരാൾക്ക് 950 രൂപയും നികുതിയുമാണ് ഹോട്ടലിലെ നിരക്ക്. എഴുപത് പേർക്ക് എഴുപതിനായിരത്തോളം രൂപ. മൂന്ന് ദിവസത്തേക്ക് രണ്ട് ലക്ഷത്തിലധികം. പരിശീലകർക്കുള്ള പ്രതിഫലം പുറമേ. സെക്രട്ടേറിയറ്റിൽതന്നെ സൗജന്യമായി സംഘടിപ്പിക്കാവുന്ന പരിശീലനത്തിനാണ് പുറത്ത് ഇത്രയധികം രൂപ ചെലവിടുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
സർവീസ് ചട്ടങ്ങൾ സംബന്ധിച്ചും നിയമനിർമ്മാണം സംബന്ധിച്ചുമാണ് പരിശീലനം. ഇന്നലെയും ഇന്നും അസിസ്റ്റന്റുമാർ മുതൽ സെക്ഷൻ ഓഫീസർമാർ വരെയാണ് പങ്കെടുക്കുന്നത്. നാളെ അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവർ. അതേസമയം, സെക്രട്ടേറിയറ്റിന് പുറത്ത് ഡെപ്യൂട്ടേഷനിലുള്ള പ്രതിപക്ഷ സംഘടനകളിൽപെട്ട ജീവനക്കാരെ പരിശീലനത്തിൽ തഴഞ്ഞതായി പരാതിയുയർന്നു. ഔദ്യോഗികഭാഷാ കമ്മിഷനിലടക്കം പ്രവർത്തിക്കുന്നവർ ഒഴിവാക്കപ്പെട്ടവരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |