എറണാകുളം: 500 കിലോ അഴുകിയ ഇറച്ചി പിടിച്ചു. കളമശേരി കൈപ്പടമുകളിലെ വീട്ടിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. കളമശേരി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം ഉയരുന്നതായി പരിസരവാസികൾ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഴുകിയ ഇറച്ചി കണ്ടെത്തുന്നത്. ഇന്ന് രാവിലെമുതൽ പരിശോധന ആരംഭിച്ചിരുന്നു.
കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയായിരുന്നു ഇത്. തമിഴ്നാട്ടിൽ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവരുന്നത്. പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് വീട്. ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഹോട്ടലുകളിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നതെന്നാണ് താമസക്കാർ പറഞ്ഞത്. 150 കിലോ പഴകിയ എണ്ണയും ഇവിടെനിന്ന് പിടിച്ചെടുത്തു.
ഫ്രീസർ തുറന്നപ്പോൾതന്നെ കടുത്ത ദുർഗന്ധം വമിച്ചതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തിൽ വിവിധ ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതിനായി കുറഞ്ഞ വിലയ്ക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. ഇതിനിടെയാണ് കളമശേരിയിലെ വാടകവീട്ടിൽ നിന്ന് അഴുകിയ ഇറച്ചി പിടികൂടുന്നത്. പിടികൂടിയ ഇറച്ചി നഗരസഭയിൽ എത്തിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |