ന്യൂഡൽഹി: നീലക്കുറിഞ്ഞി പുഷ്പങ്ങൾ നശിപ്പിക്കുന്നവർക്ക് പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇത്തരക്കാർക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചുകൊണ്ടുള്ള ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. നീലക്കുറിഞ്ഞിയുടെ പ്രജനനത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് പൂവ് പറിച്ചെടുക്കുന്നതിന് തടയിടാനായി ശിക്ഷാ രീതി കൈക്കൊണ്ടത്.
നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നത് നിലവിൽ നിയമലംഘനമാണ്. അതിനാൽ തന്നെ സംരക്ഷണമേഖലയിലും പുറത്തും കടന്ന് സസ്യങ്ങളെ പറിച്ചെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നീലക്കുറുഞ്ഞി പൂക്കൾ പിഴുതെടുക്കുന്നതോ നശിപ്പിക്കുന്നതോ കുറ്റകൃത്യമായി കണക്കാക്കിയാണ് ശിക്ഷ നൽകുക. ഉണങ്ങിയ പൂക്കളിൽ നിന്ന് മണ്ണിൽ വീഴുന്ന വിത്തിലൂടെയാണ് ചെടി വീണ്ടും വളരുന്നത്. പൂക്കൾ ഉണങ്ങുന്നതിന് മുൻപ് തന്നെ പറിച്ചെടുക്കുന്നത് വഴി ഈ സ്വാഭാവിക പ്രക്രിയ നടക്കാതെയാകും. അതിനാലാണ് പൂക്കൾ പറിച്ചെടുക്കുന്നത് വിലക്കിയിട്ടുള്ളത്.
കേരളം കൂടാതെ മൂന്നാർ, ഗോവ എന്നീ സംസ്ഥാനത്തിലും നീലക്കുറിഞ്ഞി പൂക്കൾ കണ്ടു വരുന്നുണ്ട്. മൂന്നാർ മേഖലയിലാണ് സസ്യം കൂടുതലായി കണ്ടുവരുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന സവിശേഷ സസ്യമായതിനാൽ സംരക്ഷിത ലിസ്റ്റിലാണ് നീലക്കുറിഞ്ഞിയെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം പട്ടികപ്പെടുത്തിയ 19 സസ്യങ്ങളിൽ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിയ്ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |