ന്യൂഡൽഹി: മുതിർന്ന ആർജെഡി നേതാവായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഫേസ്ബുക്ക് കുറിപ്പിലൂടെ മകളാണ് മരണവിവരം പങ്കുവെച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏഴ് തവണ ലോക്സഭയിലും മൂന്ന് തവണ രാജ്യസഭയിലും അംഗത്വം വഹിച്ച് ശരദ് യാദവ് വാജ്‌പേയ് മന്ത്രിസഭയിൽ തൊഴിൽ, വ്യോമയാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 2003-ലെ ജനതാദൾ രൂപീകരണത്തിന് ശേഷം 2016 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
ബീഹാറിലെ ബിജെപി സഖ്യത്തെത്തുടർന്ന് ലോക്‌താന്ത്രിക് ജനതാദളായുള്ള പാർട്ടിയുടെ പിളർപ്പിന് നേതൃത്വം വഹിച്ചത് ശരദ് യാദവായിരുന്നു. ഇതിനെ തുടർന്ന് രാജ്യസഭാ അംഗത്വവും പാർട്ടി നേതൃസ്ഥാനങ്ങളും അടക്കം നഷ്ടമായിരുന്നു. നിലവിൽ ലോക് താന്ത്രിക് വിഭാഗം ആർജെഡിയുടെ ഭാഗമായാണ് തുടരുന്നത്. മുൻ കേന്ദ്രമന്ത്രിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |