SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 AM IST

നയനസൂര്യയുടെ  മരണം: കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നു, കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന്

nayana

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണ കാരണം കണ്ടെത്താൻ മെഡിക്കൽബോർഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സർക്കാരിന് കത്തുനൽകും. മെഡിക്കൽബോർഡിൽ ദേശീയ രംഗത്തെ വിദഗ്ദ്ധരെക്കൂടി ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടും എന്നാണ് റിപ്പോർട്ട്. കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നയനസൂര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കൂട്ടുകാരും ബന്ധുക്കളുമാണ് രംഗത്തെത്തിയത്. കേസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സംഭവിച്ചതെന്താണ് വ്യക്തമാകണമെന്നുമാണ് അവരുടെ ആവശ്യം.

അതിനിടെ, യുവ സംവിധായിക നയനസൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് മുൻ പൊലീസ് സർജനും ഫോറൻസിക് മേധാവിയുമായിരുന്ന ഡോ.പി.കെ.ശശികലയുടെ മൊഴി മാറ്റിയെഴുതി മ്യൂസിയം പൊലീസ് കൂടുതൽ കുരുക്കിലായി. നയനയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ബോധപൂർവമായ ശ്രമമുണ്ടായെന്ന സംശയം ബലപ്പെടുത്തുന്നതാണ് വെളിപ്പെടുത്തൽ.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നോടൊപ്പമിരുന്ന് താൻ പറയുന്നതുകേട്ട് എഴുതിക്കൊടുത്ത മൊഴിയല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് ശശികല മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയതോടെ കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായി.

2019 ഫെബ്രുവരി 24നാണ് കൊല്ലം സ്വദേശി നയനസൂര്യയെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ അത്തരം തെളിവുകളെയും സൂചനകളെയും അവഗണിച്ച് നയന സ്വയം കഴുത്തുമുറുക്കി ജീവനൊടുക്കിയെന്ന നിലയിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സംഭവശേഷം മ്യൂസിയം സ്റ്റേഷനിൽ അഞ്ചോളം സി.ഐമാർ മാറിവന്നെങ്കിലും കേസ് ഡയറിയിൽ ഫോറൻസിക് മേധാവിയുടേതെന്ന പേരിൽ രേഖപ്പെടുത്തിയിരുന്ന മൊഴിയിൽ ആത്മഹത്യയുടെ സൂചനകൾ നൽകിയതാണ് പിന്നീടാരും ഫയൽ റീഓപ്പൺ ചെയ്യാനും അന്വേഷിക്കാനും തയ്യാറാകാതിരുന്നതിന്റെ കാരണം.

കൊലപാതകക്കേസിൽ പ്രാഥമികമായി ശേഖരിക്കേണ്ട യാതൊരു തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നില്ല. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലുണ്ടായിരുന്നതും നയന ധരിച്ചിരുന്നതുമായ വസ്ത്രങ്ങളുടെ ഫോറൻസിക് പരിശോധനാഫലം കേസിൽ നിർണായകമായിരുന്നു. ഫോറൻസിക് സർജൻ പോസ്റ്റുമോർട്ടത്തിനുശേഷം മുറി സന്ദർശിക്കുമ്പോൾ കാണപ്പെട്ട പുതപ്പുപോലുള്ള തുണിപോലും പരിശോധനയ്ക്കായി കൈമാറിയില്ല. നയനയുടെയും സുഹൃത്തുക്കളുടെയും ഫോൺകാൾ രേഖകളും പൊലീസ് അവഗണിച്ചു. നയനയ്‌ക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന സുഹൃത്തിനെയും മറ്റ് അടുപ്പക്കാരെയും വിശദമായി ചോദ്യം ചെയ്യാനോ തെളിവുകൾ പരിശോധിക്കാനോ കൂട്ടാക്കാതെ അകത്തുനിന്ന് അടച്ചിട്ടിരുന്ന മുറിയിൽ നയനയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വിധത്തിൽ ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നു പൊലീസ്.

കഴുത്തിലും ആന്തരികാവയവങ്ങൾക്കുമുണ്ടായ ക്ഷതമുൾപ്പെടെ നയനയുടെ മരണം കൊലപാതകമാണെന്ന് അടിവരയിടുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പുറമേ ഡോ.ശശികലയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ തുടക്കം മുതൽ സംശയനിഴലിലായിരുന്ന മ്യൂസിയം പൊലീസ് കൂടുതൽ കുരുക്കിലായി. പൊലീസ് വീഴ്ച യാദൃശ്ചികമല്ലെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നതോടെ ആർക്കുവേണ്ടിയാണ് തെളിവുകൾ അട്ടിമറിക്കുകയും വ്യാജതെളിവുകൾ സൃഷ്ടിക്കുകയും ചെയ്‌തതെന്നതിന് മ്യൂസിയം പൊലീസാണ് ഉത്തരം പറയേണ്ടത്.

'നയനയുടെ മരണം കൊലപാതകം, റൂമിൽ കണ്ട പുതപ്പിൽ

കഴുത്തിൽ മടക്കിയ ചുളിവ് ': ഡോ.പി.കെ.ശശികല


തിരുവനന്തപുരം: നയനയുടെ മരണം കൊലപാതകമാണെന്ന സാദ്ധ്യതയാണ് താൻ പൊലീസിന് നൽകിയതെന്നും ആത്മഹത്യയാണെന്ന് താൻ പറഞ്ഞില്ലെന്നും ഡോ.പി.കെ.ശശികല. തന്റേതെന്ന പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ല. നയനയുടെ മരണം കൊലപാതകം തന്നെയാണെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ അതൊഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയത്. സ്വയം ജീവനൊടുക്കുകയെന്നത് രണ്ടാമത്തെ സാദ്ധ്യതയായിരുന്നു.

സെക്ഷ്വൽ അസ്‌ഫിഷ്യ എന്ന രോഗാവസ്ഥയെക്കുറിച്ച് താൻ തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂർവമാണെന്നും പറഞ്ഞിരുന്നു. കൊലപാതകമാണെന്ന സൂചനകൊണ്ടാണ് മരണം നടന്ന സ്ഥലം സന്ദർശിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നാണ് അകത്തുകടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. മുറിയിൽ നയന കിടന്നിരുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയിൽ കണ്ടിരുന്നു. പുതപ്പിൽ കഴുത്തിൽ മടക്കിയതുപോലുള്ള ചുളിവുമുണ്ടായിരുന്നു. പുതപ്പ് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നെങ്കിൽ കഴുത്തിറുക്കി കൊന്നതാകാമെന്ന് താൻ സൂചിപ്പിച്ചിരുന്നു. അതല്ലെങ്കിൽ 'അസ്‌ഫിക്‌സിയോഫീലിയ' എന്ന അവസ്ഥയിൽ സ്വയം ഇറുക്കിയതാകാമെന്ന അതിവിദൂര സാദ്ധ്യതയും പറഞ്ഞു ' ഡോക്ടർ വെളിപ്പെടുത്തി.

ശരീരത്തിലെ എട്ട് മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും പരിശോധിച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ,അതൊന്നും മൊഴിയിലില്ല. നയനയുടെ നഖം താൻ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിന് കൈമാറി. അത് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടത്‌ പൊലീസാണ്. 'ദുഃസ്വഭാവം' എന്ന വാക്ക് മൊഴിയിൽ പറഞ്ഞതായുണ്ട്. അങ്ങനെയൊരു വാക്ക് താൻ പ്രയോഗിച്ചിട്ടില്ലെന്നും അത് പൊലീസിന്റെ ഭാഷയാണെന്നും ഡോ.ശശികല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, NAYANA SURYA, CASE, MEDICAL BOARD, CRIME BRANCH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.