തിരുവനന്തപുരം : കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ജോലികൾ അതിവേഗതയിൽ നടക്കുകയാണ്. ഈ പ്രവർത്തി 2025 ഓടെ പൂർത്തിയാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനൊപ്പം സംസ്ഥാനത്തെ എം സി റോഡും നാലുവരിപ്പാതയായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം സി റോഡ് നാലുവരിപ്പാതയാവും. തിരുവനന്തപുരത്ത് നവീകരിച്ച നെടുമങ്ങാട് വട്ടപ്പാറ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനപാതയെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നെടുമങ്ങാട് - വട്ടപ്പാറ റോഡ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. വാളിക്കോട് നിന്ന് ആരംഭിച്ച് വട്ടപ്പാറയിൽ അവസാനിക്കുന്ന 6.45 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനിക നിലവാരത്തിലാണ് നവീകരിച്ചത്. റോഡിന് ഇരുവശവും ആവശ്യമായ സ്ഥലങ്ങളിൽ കോണ്ക്രീറ്റ് ഓടകൾ, കലിംഗുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ റോഡ് സുരക്ഷയ്ക്കാവശ്യമായ മാർക്കിങ്, സ്റ്റഡ്, സൈൻ ബോർഡ് തുടങ്ങിയവയുമുണ്ട്.
വേങ്കോട് ഗവ. യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അദ്ധ്യക്ഷനായി. നെടുമങ്ങാട് ടൗൺ മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |