കൊച്ചി:ഐ.എസ്.ആർ.ഒ ചാരക്കേസ് വ്യാജമാണെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണിതെന്നും സി.ബി.ഐ അന്വേഷണസംഘം ഹൈക്കോടതിയിൽ വ്യക്തമാക്കി.
സി.ബി.ഐ രജിസ്റ്റർചെയ്ത ഗൂഢാലോചന കേസിൽ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹർജികളിലാണ് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്.
ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യഹർജികൾ നൽകിയത്.
നമ്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നു. ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞർക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള രാജ്യാന്തര ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നും അഡി. സോളിസിറ്റർ ജനറൽ വാദിച്ചു. അന്വേഷണ ഡയറി ചൊവ്വാഴ്ച ഹാജരാക്കാമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യാന്തര ഗൂഢാലോചനയ്‌ക്ക് ഒരു തെളിവുമില്ലെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ മറുപടി നൽകി. വാദം പൂർത്തിയായതിനാൽ ജസ്റ്റിസ് കെ. ബാബു ഹർജികൾ വിധി പറയാൻ മാറ്റി.
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ ചാരക്കേസിൽ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. ഈ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നൽകിയ ഹർജിയിൽ മുൻകൂർജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഹർജികൾ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |