ബീജിംഗ്: പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ പൊതുജനം മരണപ്പെടുന്നതും നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെയും അടക്കം വ്യാപനത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈ കാലയളവില്‍ സാമൂഹ്യ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളാൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.
ഈ സമയങ്ങളിലൊന്നും തന്നെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഔദ്യോഗികമായി അംഗീകരിക്കാനോ കേസുകളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനോ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ രോഗവ്യാപനം രൂക്ഷമായി ഒരു മാസത്തിന് ശേഷമുള്ള കണക്കുവിവരങ്ങള്‍ ചൈന ഇപ്പോള്‍ ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ്.
ഒരു മാസത്തിനിടയില്‍ 60,000-ത്തോളം കൊവിഡ് മരണങ്ങളുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ഡിസംബര്‍ എട്ട് മുതല്‍ ഈ മാസം 12 വരെയുള്ള കണക്കുകള്‍ പ്രകാരം 59,938 മരണങ്ങളാണ് കൊവിഡ് മൂലം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 5,503 പേരുടെ മരണകാരണം കൊവിഡ് ബാധ മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ സങ്കീര്‍ണമായാണ്. ഹൃദ്രോഗസംബന്ധമായത് അടക്കം പലഗുരുതര രോഗങ്ങളുള്ള 54,435 പേരും കൊവിഡ് ബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
മരണമടഞ്ഞവരുടെ ശരാശരി പ്രായം 80 വയസാണ്. കൊവിഡ് മൂലം അതിഗുരുതരാവസ്ഥയിലെത്തിയവരില്‍ ഭൂരിഭാഗം പേരും 65-ഓ അതിന് മുകളില്‍ പ്രായമുള്ളവരോ ആണ്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള മെഡിക്കല്‍ അഡ്്മിനിസ്‌ട്രേഷന്‍ ബ്യൂറോയാണ് രോഗബാധ മൂലം മരണപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |