ശബരിമല: ഭക്തലക്ഷങ്ങളുടെ ശരണാരവങ്ങൾക്കിടെ പൊന്നമ്പല മേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ഭക്തജനങ്ങൾക്ക് പുണ്യദർശനമായി.
പന്തളത്തുനിന്നുള്ള തിരുവാഭരണഘോഷയാത്ര ഇന്നലെ വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തിയപ്പോൾ ദേവസ്വം ഭാരവാഹികളുടെയും അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്വീകരിച്ച് പതിനെട്ടാം പടിയിലേക്ക് ആനയിച്ചു. തിരുവാഭരണമടങ്ങിയ പേടകം പതിനെട്ടാം പടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ്. ജീവൻ, ദേവസ്വം കമ്മിഷണർ എം. മനോജ് എന്നിവർ സ്വീകരിച്ച് ആചാരപൂർവം സോപാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് രാജീവരര്, മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ശ്രീലകത്തേക്ക് കൊണ്ടുപോയി. 6.30ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയശേഷം ദീപാരാധനയ്ക്കായി നട തുറന്നതോടെ സന്നിധാനം ശരണമന്ത്ര മുഖരിതമായി. ഈ സമയം ഭക്തലക്ഷങ്ങൾക്ക് സുകൃതമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നായിരുന്നു മകര സംക്രമ പൂജ. ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തായിരുന്നു മകരവിളക്ക് ദിനത്തിലെ ഭക്തജനപ്രവാഹം. എം.എൽ.എ മാരായ കെ.യു. ജനീഷ് കുമാർ , കെ.പി. ശ്രീനിജൻ, ചലച്ചിത്ര താരങ്ങളായ ജയറാം, ജയൻ രവി, എ.ഡി.എം പി. വിഷ്ണുരാജ്, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ തുടങ്ങിയവർ മകരസംക്രമ പൂജ വേളയിലടക്കം സന്നിഹിതരായിരുന്നു.
20ന് നട അടയ്ക്കും
ഇന്നലെ അത്താഴ പൂജയ്ക്കുശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുതി വിളക്കുവച്ചു. തുടർന്ന് പന്തളത്തുനിന്ന് കൊണ്ടുവന്ന മലദൈവങ്ങളുടെ പ്രതീകമായ കൊടിയും യോദ്ധാവായ അയ്യപ്പന്റെ തിടമ്പുമായി പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നെള്ളത്ത് ആരംഭിച്ചു. 17വരെ എഴുന്നെള്ളത്ത് പതിനെട്ടാം പടിയലേക്ക് നടക്കും. ഇന്ന് പടിപൂജയ്ക്കുശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു സംഘത്തിന്റെ എഴുന്നെള്ളത്ത് നടക്കും. 18നാണ് കളഭാഭിഷേകം. 19ന് വലിയഗുരുതി. 20ന് രാവിലെ നടയടച്ച് തിരുവാഭരണങ്ങളുമായി തിരുവാഭരണസംഘം പന്തളത്തേക്ക് മടങ്ങും. പന്തളം രാജപ്രതിനിധി നിർവഹിക്കേണ്ട ആചാരപരമായ ചടങ്ങുകൾ പന്തളം രാജകുടുംബാംഗത്തിന്റെ നിര്യാണം മൂലം ഇക്കുറി ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |