മോഹൻലാലിന്റെ നല്ല റൗഡി ഇമേജ് തനിക്ക് പ്രശ്നമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാത്തതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അത്തരമൊരു ഇമേജ് മനസിൽ നിന്ന് കളയാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ പി കെ നായർ ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ കൂട്ടിച്ചേർത്തു. പ്രിയപ്പെട്ട നടി കാവ്യ മാധവനാണ്. പിന്നെയും എന്ന ചിത്രത്തിലെ കാവ്യയുടെ പ്രകടനം അമ്പരപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പ്രതിഷേധങ്ങളിലും അദ്ദേഹം പ്രതികരിച്ചു. യുവസംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവർ വിഷയത്തിൽ തന്നെ വിമർശിച്ചത് പബ്ളിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവർക്ക് ഇൻസ്റ്റിട്ട്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. അവർ ഊഹാപോഹങ്ങൾ മെനയുകയാണ്. ഇത് തികച്ചും നിരുത്തരവാദപരമാണ്. അവർ സ്വയം പുതിയ തലമുറ സംവിധായകരെന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ അവരിൽ എന്ത് പുതുമയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാതിബോധമാണ് ഇൻസ്റ്റിട്ട്യൂട്ടിലെ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള അടൂരിന്റെ പ്രസ്താവനകൾക്ക് പിന്നിലെന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. ഇരുപതാമത്തെ വയസിൽ ജാതിപ്പേര് ഉപേക്ഷിച്ചയാളാണ് താൻ. അതിനാൽ ജാതീയതെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് പണിയുന്നതിനായി ലൈഫ് മിഷനുവേണ്ടി സ്വന്തം സ്ഥലം വിട്ടുനൽകിയ ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും അടൂർ പ്രതികരിച്ചു. ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരുടെയെങ്കിലുംമേൽ കുറ്റം ചുമത്തുന്നതിന് എതിരാണ് താൻ. ഐ എസ് ആർ ഒ ചാരക്കേസിൽ കെ കരുണാകരനെ ക്രൂശിലേറ്റിയത് ഇതിനുദ്ദാഹരണമാണ്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇത്തരത്തിൽ കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും അടൂർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |