ലക്‌നൗ: പൊഖാറയിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരിൽ ഒരാളായ സോനു ജയ്സ്വാൾ (35) നേപ്പാളിൽ എത്തിയത് കാഠ്‌മണ്ഠുവിലെ പ്രശസ്ത ക്ഷേത്രമായ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി. രണ്ട് പെൺമക്കളുള്ള സോനു തനിക്കൊരു മകൻ ലഭിക്കുകയാണെങ്കിൽ പശുപതിനാഥ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുമെന്ന് നേർന്നിരുന്നുവെന്ന് ബന്ധുവായ വിജയ് ജയ്സ്വാൾ പറഞ്ഞു. സോനുവിന്റെ മകനിപ്പോൾ ആറുമാസം പ്രായമാണുള്ളത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം ജനുവരി പത്തിനാണ് സോനു നേപ്പാളിലേയ്ക്ക് പോയത്. നാലുപേരും ഉത്തർപ്രദേശിലെ ഗസിപൂർ ജില്ലയിൽ ഛക് ജൈനാബ് സ്വദേശികളാണ്. പ്രദേശത്ത് മദ്യവിൽപ്പനശാല നടത്തിവരികയായിരുന്നു സോനു. ജനസേവന കേന്ദ്രം നടത്തിവരികയായിരുന്ന കുമാർ രജ്‌ഭാർ (27), കമ്പ്യൂട്ടർ ബിസിനസ് നടത്തിവരികയായിരുന്ന അഭിഷേക് കുശ്‌വാഹ (25), കമ്പ്യൂട്ടർ ഓപ്പറേറ്ററായ വിശാൽ ശർമ്മ (22) എന്നിവരാണ് സോനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ. മരണവിവരം സോനുവിന്റെ കുടുംബത്തെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ബന്ധുവായ വിജയ് ജയ്സ്വാൾ പറഞ്ഞു. പൊഖാറയിൽ പാരഗ്ളൈഡിംഗ് നടത്തിയതിന് ശേഷം ചൊവ്വാഴ്ചയോടെ മടങ്ങിവരാനിരിക്കുകയായിരുന്നു ഇവരെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തിന് തൊട്ടുമുൻപായി സോനു പകർത്തിയതായി കരുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സോനു ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. സോനുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ കാണാം. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
नेपाल प्लेन हादसे से पहले फेसबुक का लाइव वीडियो#NepalPlaneCrash pic.twitter.com/N7lyXS8HEV
— Dhyanendra Singh (@dhyanendraj) January 15, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |