തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും നടപടി എടുക്കില്ലെന്ന് സൂചിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്.
'ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ട്. തീർത്ഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നേ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നു. സംഭവത്തിൽ ഗാർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ട്. '- കെ അനന്തഗോപൻ വ്യക്തമാക്കി.
ഗാർഡ് തീർത്ഥാടകരെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |