ന്യൂഡൽഹി: ബഫർ സോൺ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും മൂന്നംഗ ബെഞ്ചിനെ നിശ്ചയിക്കുന്നത്. ജൂൺ മൂന്നിലെ വിധിയിൽ വ്യക്ത തേടി കേന്ദ്രം, കേരളം, കർണാടകം, കർഷകസംഘടനകൾ തുടങ്ങിയവർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജികൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ബഫർ സോൺ വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. വിധിയിൽ മാറ്റം വരുകയാണെങ്കിൽ പുനഃപരിശോധന വേണ്ടല്ലോയെന്നും കോടതി ചോദിച്ചു. വിശദമായ വാദം കേട്ടശേഷമാണ് ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടത്.
വിധിയ്ക്ക് മുൻപുതന്നെ കരട് വിജ്ഞാപനം പലയിടത്തും വന്നുവെന്നും എന്നാലിക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിധികൊണ്ട് ഉദ്ദേശിച്ച നല്ല വശമല്ല നിലവിൽ നടക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയോട് പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനത്തിനായി ജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ തേടിയിരുന്നെന്നും ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന്നും കേന്ദ്രവും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |