മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് പന്ത്രണ്ടുവയസുകാരന് ക്രൂരമർദ്ദനം. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്കടയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മോഷണം ആരോപിച്ച് സ്ഥലം ഉടമ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്‌ത്തിയെന്നും ചവിട്ടിയെന്നും കുട്ടി പറഞ്ഞു. മർദ്ദനത്തിൽ കാലിന്റെ എല്ല് പൊട്ടിയ കുട്ടിയിപ്പോൾ ചികിത്സയിലാണ്.
സംഭവസമയം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ പറമ്പിൽക്കയറി പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് ഉടമ കുട്ടികളുടെ പിന്നാലെ പോവുകയും ബൈക്ക് കൊണ്ട് ഇടിക്കുകയുമായിരുന്നെന്ന് കുട്ടികൾ പറയുന്നു. ഇതിനിടെ പിന്നിലായിപ്പോയ പന്ത്രണ്ടുകാരൻ നിലത്തുവീണു. വീണിടത്തുവച്ച് കുട്ടിയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായും കുട്ടി വ്യക്തമാക്കി. മറ്റ് കുട്ടികൾ ഓടിപ്പോവുകയും ചെയ്തിരുന്നു. ഇവരാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്.
സംഭവത്തെത്തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും അന്വേഷണത്തിന് നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |