പത്തനംതിട്ട : ശബരിമല പാതയിലെ പ്ളാപ്പള്ളിയിൽ വനപാലകർ അനധികൃതമായി നടത്തിയ ഹോട്ടലിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വാച്ചർമാർക്ക് മർദ്ദനമേറ്റു. വെട്ടേറ്റ ഒരാളെ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്ളാപ്പളളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർമാരായ നിതിൻ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. നിതിന്റെ കാലിൽ വടിവാൾ കൊണ്ട് വെട്ടി. അക്രമി സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നതായും അനധികൃതമായി ഹോട്ടൽ നടത്തിയതിന് സ്ഥലംമാറ്റം ലഭിക്കുകയും തുടർന്ന് അവധിയിൽ പോവുകയും ചെയ്ത ബീറ്റ് ഫോറസ്റ്റ് ഒാഫീസർ മനേഷിന്റെ ആളുകളാണ് വെട്ടിയതെന്ന് പരിക്കേറ്റ നിതിൻ നിലയ്ക്കൽ പൊലീസിന് മൊഴി നൽകി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പ്ളാപ്പള്ളിയിലെ ഹോട്ടലിലായിരുന്നു സംഭവം. സേനാവിഭാഗമായ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലാഭേച്ഛയോടെ ബിസിനസ് നടത്താൻ അനുവാദമില്ലെന്നിരിക്കെ ഉന്നതവനപാലകരുടെ ഒത്താശയോടെ പ്ളാപ്പള്ളി സ്റ്റേഷനിലെ ബി.എഫ്.ഒയും സംഘവും സമീപത്ത് ഹോട്ടൽ തുടങ്ങിയിരുന്നു. ശബരിമല തീർത്ഥാടനം ആരംഭിച്ചപ്പോൾ സ്ഥാപിച്ച ഹോട്ടൽ മകരവിളക്കിന് ശേഷം പൊളിച്ചു. ഹോട്ടലിലെ ഉപകരണങ്ങൾ ബിസിനസ് പങ്കാളിത്തമുള്ള വനപാലകരുടെതായിരുന്നു. ഇത് വാഹനത്തിൽ കയറ്റിക്കൊണ്ടിരുന്ന നിതിനെയും അനീഷിനെയുമാണ് മർദ്ദിച്ചത്. മനേഷിനെതിരെ പരാതി നൽകിയത് നീയാണോടാ എന്ന് ആക്രോശിച്ച് അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
വനപാലകർ ഹോട്ടൽ തുടങ്ങിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മനേഷ് ഉൾപ്പെടെ മൂന്നുപേരെ സ്ഥലം മാറ്റിയിരുന്നു. മർദ്ദനമേറ്റവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് നിലയ്ക്കൽ പൊലീസ് പറഞ്ഞു.
പൊറോട്ടയടിച്ചത് തൊണ്ടി മുതലിൽ
പ്ളാപ്പള്ളിയിൽ വനപാലകർ നടത്തിയ അനധികൃത ഹോട്ടലിൽ പൊറോട്ടയടിച്ചത് തൊണ്ടിമുതലായി ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടിട്ടിരുന്ന തടിയിൽ. കഴിഞ്ഞ ദിവസം ഹോട്ടൽ പൊളിച്ചപ്പോഴാണ് തൊണ്ടിത്തടി കണ്ടെത്തിയത്. ഒ.ആർ 1/ 2017 എന്ന കേസിലെ തൊണ്ടിയായി സ്റ്റേഷനിൽ ഇട്ടിരുന്ന തടി ഹോട്ടൽ തുടങ്ങിയപ്പോൾ അവിടേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് വിജിലൻസ് സംഘം സ്ഥലത്ത് എത്തി പരിശാേധന നടത്തി. തൊണ്ടിമുതൽ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |