തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാനാണ് തീരുമാനം. പുതിയ നമ്പരിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇത് നടപ്പിലാക്കും.
സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റീ രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരീസിലാകും പുറത്തിറങ്ങുക,
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നമ്പർ സീരീസ് നടപ്പാക്കുന്നത് . സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും ഇതോടെ നിയന്ത്രണം വരും.
സർക്കാർ വാഹനങ്ങളിൽ കെ.എസ്.ആർ.ടി.സിക്കുമാത്രമാണ് പ്രത്യേക സീരിയൽ നമ്പരുള്ളത് . പുതിയ സീരിസിനായി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യണം. സർക്കാർ വാഹനങ്ങൾ പ്രത്യേക സീരീസിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അവയുടെ കണക്ക് മോട്ടോർ വാഹനവകുപ്പിന്റെ പക്കലില്ല. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദം. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുറമേ സ്പെഷ്യൽ സെക്രട്ടറിക്ക് മുകളിലായി ഇത് പരിമിതപ്പെടുത്താനാണ് ആലോചന. നിലവിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിൽ റാങ്കുള്ളവർക്ക് സ്വന്തം കാറിൽ ബോർഡ് വയ്ക്കാമായിരുന്നു. ഏതെല്ലാം പദവികൾക്ക് ബോർഡ് വയ്ക്കാമെന്ന് ഉത്തരവിറക്കും. തെറ്റിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടി വരും.സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിയിലെയും ഉദ്യോഗസ്ഥർ ബോർഡ് വച്ച് യാത്ര ചെയ്യാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |