കോട്ടയം: കാറിടിച്ച് അമ്മയും മക്കളും മരിച്ച കേസിൽ വാഹനമോടിച്ച 23കാരന് അഞ്ചുവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. 2019 മാർച്ച് നാലിന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ വാഹനമോടിച്ച പേരൂർ മുള്ളൂർ ഷോൺ മാത്യുവിനെതിരെ കോട്ടയം അഡീഷണൽ സെഷൻ ജഡ്‌ജി സാനു എസ് പണിക്കരാണ് വിധി പറഞ്ഞത്.
കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. നൈനുവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോവുകയായിരുന്നു മൂവരും. ഇതിനിടെ ഏറ്റുമാനൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ അമ്മയെയും മക്കളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും പത്തുമീറ്ററോളം ദൂരത്തേയ്ക്ക് പോയാണ് വീണത്. അന്നുവിന്റെ കാൽ അറ്റുപോയ നിലയിലായിരുന്നു.
ഇവരെ ഇടിച്ചിട്ട കാർ റോഡിന് സമീപത്തെ പുരയിടത്തിലെ മരത്തിൽ ഇടിച്ചായിരുന്നു നിന്നത്. കാർ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ ഗുഡ്‌സ് ഓട്ടോയിലായിൽ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |