ന്യൂഡൽഹി: അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന വ്യാജേന ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചയാൾ ബിൽ നൽകാതെ മുങ്ങി. നാല് മാസത്തോളമാണ് പ്രതി ലീല പാലസിൽ താമസിച്ചത്. ബില്ലായ 23 ലക്ഷം രൂപ നൽകാതെയാണ് മുങ്ങിയത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഷെരീഫ് എന്നയാൾ ലീല പാലസിലെ 427ാം നമ്പർ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. നവംബർ ഇരുപതിനാണ് ഇയാൾ ഹോട്ടലിൽ നിന്ന് മുങ്ങിയത്. മുറിയിലുണ്ടായിരുന്ന വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുമായാണ് പ്രതി കടന്നുകളഞ്ഞതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാനുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്നുമായിരുന്നു ഇയാൾ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. തന്റെ കഥ വിശ്വസിപ്പിക്കാനായി ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ കാണിച്ചിരുന്നു. ഈ രേഖകൾ വ്യാജമാണെന്നാണ് സൂചന.
മുറിയുടെ വാടകയടക്കം നാല് മാസത്തെ താമസത്തിനായി 35 ലക്ഷം രൂപയാണ് ബില്ല്. ഇതിൽ 11.5 ലക്ഷം രൂപ പ്രതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |