കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പറവൂരിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച രണ്ട് കുട്ടികൾ അടക്കം പതിനേഴ് പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്നമൊന്നുമില്ല. സംഭവത്തിന് പിന്നാലെ മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കട അടപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ വേറൊരു ഹോട്ടലിൽ പഴയ ചായപ്പൊടിയിൽ നിറം ചേർത്തത് പിടികൂടിയിരുന്നു.
രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ നിന്ന് 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടിയിരുന്നു. കളമശ്ശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ ചീഞ്ഞ ഇറച്ചി പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |