കൊച്ചി: നടതുറപ്പ് മഹോത്സവം നടക്കുന്ന തിരുവെെരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടി അമല പോളിന് ദർശനം നിഷേധിച്ചതിനെ തുടർന്ന് വിവാദം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ അമലയെ അധികൃതർ തടയുകയായിരുന്നു. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദം വാങ്ങിയാണ് നടി മടങ്ങിയത്.
ഗുരുവായൂരിലെ പോലെ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമേ തിരുവെെരാണിക്കുളം ക്ഷേത്രത്തിൽ പ്രവേശനം ഉള്ളു. നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷേ, അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ വിവാദമാകുമെന്നും അതുകൊണ്ടാണ് നടിയെ തടഞ്ഞതെന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
അതേസമയം, മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ടെന്നായിരുന്നു അമല പോളിന്റെ പ്രതികരണം.' തനിയ്ക്ക് ദേവിയുടെ അടുത്ത് പോകാനായില്ല. പക്ഷേ, അകലെ നിന്ന് ചെെതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരുമെന്നും അമല പോൾ ക്ഷേത്ര രജിസ്റ്ററിൽ കുറിച്ചു'.
തിരുവെെരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമാപിച്ചത്. 1991ൽ രൂപീകൃതമായ തിരുവെെരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനുകീഴീലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |