ലാഹോർ: ജമ്മു കാശ്‌മീരിലടക്കം വിവിധ ആക്രമണങ്ങളിൽ നേതൃത്വം നൽകിയ ഭീകരനും അമേരിക്കയടക്കം ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയയാളുമായ ലഷ്‌കർ ഇ തയ്‌ബ ഉപ മേധാവി അബ്‌ദുൾ റഹ്‌മാൻ മക്കിയുടെ പുതിയ വീഡിയോ പുറത്ത്. ആഗോള ഭീകര സംഘടനകളായ ഐസിസുമായോ അൽഖ്വയ്‌ദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മക്കി അവകാശപ്പെടുന്നത്. പാകിസ്ഥാനിലെ ലാഹോറിലുളള കോട് ലാഘ്‌പത് ജയിലിൽ കഴിയുന്ന മക്കി ഇവിടെനിന്നുമാണ് വീഡിയോ പുറത്തുവിട്ടത്.
ഇന്ത്യാ സർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ആരോപിക്കുന്ന മക്കി ആഗോള ഭീകരരായ ഒസാമ ബിൻ ലാദനെയോ അയ്‌മൻ അൽ സവാഹിരിയെയോ അബ്‌ദുളള അസമിനെയോ ഒരിക്കൽപോലും കണ്ടിട്ടില്ലെന്ന് വീഡിയോയിൽ വാദിക്കുന്നുണ്ട്.
മുംബയ് ഭീകരാക്രമണ കേസ് മുഖ്യ സൂത്രധാരനായ ജമ അത് ദവ നേതാവ് ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനാണ് മക്കി. തിങ്കളാഴ്‌ചയാണ് യു.എൻ രക്ഷാസമിതി മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ചൈനയുടെ എതിർപ്പിനെ തുടർന്ന് 68കാരനായ മക്കിയെ ഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ചൈന എതിർപ്പ് പിൻവലിച്ചതിനെത്തുടർന്നാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. അമേരിക്ക മുൻപുതന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം ഡോളറും ഇനാം പ്രഖ്യാപിച്ചു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതടക്കം വിവിധ കേസുകളിൽ 2019 മുതൽ പാകിസ്ഥാനിൽ ജയിൽശിക്ഷയനുഭവിച്ച് വരികയാണ് മക്കി. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ സർക്കാരിന്റെ നയം വിശ്വസിച്ച് വരികമാത്രമാണ് താൻ ചെയ്യുന്നതെന്നാണ് മക്കിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |