തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വണ്ടന്നൂർ സന്തോഷിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് ഒരു വിഭാഗം നൽകിയ വ്യാജപരാതിയെ ചൊല്ലി സംസ്ഥാന കോൺഗ്രസിനകത്ത് തർക്കവും വിവാദവും. സംസ്ഥാന കോൺഗ്രസിനകത്ത് പുന:സംഘടനാ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നതിനിടെയുണ്ടായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് ഒരു വിഭാഗം കെ.പി.സി.സി ഭാരവാഹികൾ തന്നെ രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയവിവാദമായത്.
കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം വൈകാതെ നടക്കാനിരിക്കെ, സ്ഥാനം മോഹിക്കുന്ന ചിലർ നടത്തുന്ന കളികളാണ് വ്യാജ ആരോപണങ്ങളുടെയും പരാതികളുടെയും രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഒരു വിഭാഗം കെ.പി.സി.സി ജനറൽസെക്രട്ടറിമാർ തന്നെ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് സന്തോഷിനെതിരെ പരാതി പ്രത്യക്ഷപ്പെട്ടത്. പരാതി കിട്ടിയ ഉടനേ പരിശോധനയ്ക്ക് പോലും നിൽക്കാതെ സസ്പെൻഷൻ ഉത്തരവ് കെ.പി.സി.സി ആസ്ഥാനത്ത് നിന്നിറങ്ങിയതോടെ സംഗതി കോൺഗ്രസിനകത്ത് വിവാദവുമായി. പരാതിയിൽ വാസ്തവമില്ലെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ട കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ഇടപെട്ട് ഉടൻ തന്നെ നടപടി തീരുമാനം മരവിപ്പിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സന്തോഷിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് പരാതി പോയത്. എന്നാൽ സമീപകാലത്തൊന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ യാതൊന്നും പ്രതികരിച്ചിട്ടില്ലാത്ത തനിക്കെതിരെ വ്യാജ പരാതിയാണ് ഉന്നയിക്കുന്നതെന്ന് സന്തോഷ് നേരിട്ട് പ്രസിഡന്റിനെ ധരിപ്പിച്ചു. കെ.പി.സി.സി ഭാരവാഹികളിൽ ഭൂരിഭാഗം പേരും തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷനും സന്തോഷിന് വേണ്ടി രംഗത്തെത്തിയതോടെയാണ് നടപടിതീരുമാനം മരവിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |