സംഗമം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചിയിൽ ഇന്നാരംഭിക്കുന്ന സംരംഭക മഹാസംഗമത്തിൽ ചെറുകിട, ഇടത്തരം, സുക്ഷ്മ വ്യവസായ (എം.എസ്.എം.ഇ) സംരംഭകരെ സഹായിക്കാൻ സംഘടിപ്പിക്കുന്ന ക്ളിനിക്ക് പ്രധാന ആകർഷണമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുപ്പതിലധികം സ്ഥാപനങ്ങൾ മഹാസംഗമത്തിൽ പങ്കെടുക്കും.
സംരംഭങ്ങൾക്ക് ചരക്ക്-സേവന നികുതി (ജി.എസ്.ടി), വ്യവസായ അനുമതി, നിക്ഷേപധനസഹായം, തുടങ്ങിയ സേവനങ്ങൾ എം.എസ്.എം.ഇ ക്ലിനിക്കിൽ ലഭിക്കും. സംരംഭം ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും ആവശ്യമായ മുഴുവൻ കാര്യങ്ങളും വ്യവസായ-വാണിജ്യവകുപ്പ് സംഗമത്തിൽ ഒരുക്കും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, റവന്യുമന്ത്രി കെ.രാജൻ, തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ സംരംഭക സൗഹൃദാന്തരീക്ഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അഭിപ്രായ രൂപീകരണവുമാണ് മഹാസംഗമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
നവസംരംഭർക്കായി
തീം പവലിയൻ
നവസംരംഭങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന തീം പവലിയൻ സംഗമത്തിൽ ഒരുക്കിയിട്ടുണ്ട്. 75 സർക്കാർ, സർക്കാരിതര സ്റ്റാളുകളുമുണ്ട്. സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾക്കായി ഉദ്യം രജിസ്‌ട്രേഷൻ, ഇ-മാർക്കറ്റ് പോർട്ടലുകളായ ജെം രജിസ്‌ട്രേഷൻ, കേരള ഇ-മാർക്കറ്റ് പോർട്ടൽ, വ്യവസായവകുപ്പിന്റെ സംരംഭക പിന്തുണ ലഭ്യമാക്കുന്ന കെ-സ്വിഫ്റ്റ്, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പി.എം.എഫ്.എം.ഇ എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |