കൊല്ലം: വിനോദയാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നവരെ കാർ തടഞ്ഞു നിറുത്തി ഗുണ്ടാസംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി ബന്ധുക്കൾ. ഉമയനല്ലൂർ ചെക്കാലയിൽ വീട്ടിൽ ഫിറോസിനും സുഹൃത്തുക്കൾക്കുമാണ് ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റത്. തലക്ക് ഗുരുതരമായി പരിക്കറ്റ ഫിറോസ് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കഴിഞ്ഞ 14നാണ് കുറ്റാലത്ത് നിന്ന് തിരികെ വരികയായിരുന്ന ഫിറോസിനെയും സുഹൃത്തുക്കളെയും കുന്നിക്കോട് പെട്രോൾ പമ്പിന്റെ അടുത്ത് വച്ച് പിന്തുടർന്നെത്തിയ ഏഴോളംപേർ അടങ്ങിയ ഗുണ്ടാ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായും ശരിയായ ദിശയിലല്ല നടക്കുന്നതെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഫിറോസിന്റെ കുടുംബം ആരോപിച്ചു.
റോഡരികിൽ കാർ നിറുത്തിയിട്ട് മദ്യപിക്കുകയും മദ്യക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഗുണ്ടാ സംഘം ഫിറോസും സുഹൃത്തുക്കൾക്കും നേരെ തിരിയുകയും കാറിന്റെ ഡോർ വലിച്ചു തുറക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് എതിർത്ത ഫിറോസിനെയും സുഹൃത്തുക്കളെയും അതുവഴി കടത്തി വിടില്ലെന്ന ഭീഷണിപ്പെടുത്തി. ഇത് വകവയ്ക്കാതെ പോയ ഫിറോസിനെയും സുഹൃത്തുക്കളെയും കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം ഇവരുടെ കാർ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.
കാറിൽനിന്ന് വലിച്ചിറക്കി ഫിറോസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയും സഹൃത്തുക്കളെ മർദ്ദിച്ച ശേഷം വിരട്ടിയോടിക്കുകയും ചെയ്തു. തലക്ക് അടിയേറ്റ് അബോധാവസ്ഥയിലായ ഫിറോസിന്റെ മാലയും പണവും അക്രമികൾ കവർന്നു. അക്രമികൾ പോയ ശേഷം സുഹൃത്തുക്കൾതന്നെയാണ് ഫിറോസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർത്ത് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ഫിറോസിനെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഫിറോസ് മടങ്ങി പോകാനിരിക്കെയാണ് ആക്രമണം. അതേസമയം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും കുന്നിക്കോട് സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |