SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.04 AM IST

 തിരുവനന്തപുരം - ചെങ്കോട്ട റെയിൽ പാത മലയോരത്ത് മുഴങ്ങുമോ റെയിലിന്റെ ചൂളംവിളി

പാലോട്: മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ റെയിൽ പാതയ്ക്കുള്ള നടപടികൾക്ക് പച്ചക്കൊടി ഉയരുമെന്ന പ്രതീക്ഷയിൽ മലനാട്. തലസ്ഥന ജില്ലയിലെ മലയോര നിവാസികൾക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്തയാണ് അടൂർ പ്രകാശ് എം.പിയും മന്ത്രി ജി.ആർ. അനിലും പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസ്തുതപ്രദേശത്ത് പുതിയ റെയിൽ പാത പരിഗണിക്കണമെന്ന് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മന്ത്രി ജി.ആർ. അനിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയേയും കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാനെയും സന്ദർശിച്ച് ഇതേആവശ്യം ഉന്നയിച്ചിരുന്നു. അരനൂറ്റാണ്ടിലധികമായുള്ള മലയോരത്തിന്റെ ആവശ്യം ഇതാദ്യമായാണ് ഉന്നതങ്ങളിലേക്കെത്തുന്നത്. ചെങ്കോട്ടയിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കണമെന്നാണ് മന്ത്രി അനിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പൊതുഗതാഗതത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശങ്ങളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണിത റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും മാത്രമാണ് ഇപ്പോഴും നടക്കുന്നത്. ക്രമാതീതമായ വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും റോഡ് ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തമിഴ്നാടുമായി പ്രധാന ചരക്കുഗതാഗതം നടക്കുന്ന ചെങ്കോട്ട- തിരുവനന്തപുരം അന്തർസംസ്ഥാന പാതയിൽ അപകടമൊഴിഞ്ഞ ദിവസമില്ലെന്നതാണ് വാസ്തവം.

 സാദ്ധ്യതാ പട്ടികയിൽ നെടുമങ്ങാടും

റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ പുതിയ റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതിയിൽ നെടുമങ്ങാടും സാദ്ധ്യതാ പട്ടികയിലുണ്ട്. ശബരി റെയിലിന്റെ മൂന്നാംഘട്ടമായി റെയിൽപാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട്ടേക്ക് പുതിയപാത വരുന്നതും ശബരി പദ്ധതിക്ക് സഹായകമാകും.

 ചരക്കുനീക്കം സുഗമമാക്കും

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ തമിഴ്നാടുമായുള്ള ചരക്കുനീക്കത്തിന് റോഡുഗതാഗതം അപര്യാപ്തമാകാൻ ഇടയുണ്ട്. ചെങ്കോട്ട- തിരുവനന്തപുരം റെയിൽപ്പാത നിർമ്മാണം യാഥാർത്ഥ്യമായാൽ ചരക്കുനീക്കത്തിനൊപ്പം യാത്രാ ദുരിതത്തിനും അറുതിവരും. പതിറ്റാണ്ടുകൾക്ക് മുമ്പ് പുനലൂർ- തെന്മല റെയിൽപ്പാത നിർമ്മാണഘട്ടത്തിൽ നിർദ്ദിഷ്ട തിരുവനന്തപുരം മലയോരപാത സജീവപരിഗണനയിൽ ഉണ്ടായിരുന്നു. അക്കാലത്ത് റെയിൽപ്പാളം നിർമ്മിക്കാൻ അനുയോജ്യമായ കമ്പകം മരങ്ങൾ അമ്മയമ്പലം ചതുപ്പ് പ്രദേശങ്ങളിൽ പ്ലാന്റ് ചെയ്തിരുന്നത് ഇപ്പോൾ കമ്പകക്കാടായി വളർന്നുകഴിഞ്ഞു. പാത നിർമ്മിക്കാൻ ഇവ ഉപയോഗിക്കാമെന്നും വിലയിരുത്തലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.