തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായവരും, ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരുമായ എല്ലാ പൊലീസുകാർക്കെതിരെയും കർശന നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി.
തിരുവനന്തപുരത്ത് സ്വീകരിച്ച പിരിച്ചുവിടൽ, സസ്പെൻഷൻ, സ്ഥലംമാറ്റ നടപടികൾ എല്ലാ ജില്ലകളിലും നടപ്പാക്കണം.കുഴപ്പക്കാരായ പൊലീസുകാരുടെ പട്ടികയുണ്ടാക്കി, പീഡനം തുടങ്ങിയ ഗുരുതര കേസുകളിൽ പ്രതികളായവരെയും കേസുകൾ അട്ടിമറിച്ചവരെയും പിരിച്ചു വിടണം. ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരെ ഉടനടി സസ്പെൻഡ് ചെയ്യണം. മാഫിയാ ബന്ധമുള്ളവരെയെല്ലാം ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കി സ്ഥലം മാറ്റണം. ജില്ലാ പൊലീസ് മേധാവിമാർ, ഐ.ജിമാർ, എ.ഡി.ജി.പിമാർ എന്നിവരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം.
തിരുവനന്തപുരത്ത് പീഡനക്കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെയും പീഡനക്കേസ് ഒതുക്കിത്തീർത്ത ഒരു സി.ഐയെയും പിരിച്ചു വിട്ടു. ഗുണ്ടാ ബന്ധത്തെത്തുടർന്ന് രണ്ട് ഡിവൈ.എസ്.പി, നാല് സി.ഐ, ഒരു എസ്.ഐ എന്നിവരെ സസ്പെൻഡ് ചെയ്തു. മാഫിയാബന്ധമുള്ള മംഗലപുരം സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. സി.ഐമാരുടെ കൂട്ടസ്ഥലംമാറ്റ ഉത്തരവ് ഉടൻ ഇറങ്ങിയേക്കും.
ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന് പുറമെ ഭൂമിയിടപാടുകൾക്കും പണമിടപാടുകൾക്കും മദ്ധ്യസ്ഥരായ പൊലീസുകാർക്കെതിരെയും നടപടിയുണ്ടാവും. ക്രിമിനൽ ബന്ധമുള്ള ഉദ്യോഗസ്ഥർ സേനയിൽ വേണ്ടെന്നും റാങ്ക് നോക്കാതെ നടപടിയെടുക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഗുണ്ടാനേതാക്കൾക്ക് ഒത്താശ ചെയ്യുകയും റിയൽ എസ്റ്രേറ്റ് മാഫിയയുടെ കേസുകളൊതുക്കുകയും പരാതികൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയും ചെയ്തെന്ന പരാതിയളെല്ലാം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച ശേഷമായിരിക്കും കുഴപ്പക്കാരുടെ പട്ടികയുണ്ടാക്കുക.
ലൈംഗിക പീഡനക്കേസുകളിൽ പ്രതികളും ലൈംഗിക പീഡനക്കേസ് അട്ടിമറിച്ച സി.ഐയും ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് പിരിച്ചു വിട്ടത്. റെയിൽവെ ആസ്ഥാനത്തെ സി.ഐ അഭിലാഷ് ഡേവിഡ്, നന്ദാവനം എ.ആർ. ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ്. രാജ്, തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ റെജി ഡേവിഡ് എന്നിവരാണ് പുറത്തായത്.
പൊലീസിൽ സർവീസ് പരാതികൾക്ക് പ്രത്യേകസംവിധാനം
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് സർവീസ് സംബന്ധമായ പരാതികൾ നൽകുന്നതിന് പ്രത്യേക സംവിധാനം നിലവിൽ വന്നു. iAPS (ഇന്റേണൽ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം) സംവിധാനത്തിൽ ഗ്രീവൻസസ് എന്ന മെനുവിലൂടെ പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് നൽകാം. പരാതികളിൽ സ്വീകരിക്കുന്ന നടപടികളും ഇതിലൂടെ അറിയാനാവും. ജില്ലാ പൊലീസ് ഓഫീസുകളിൽ മാനേജർമാരും മറ്റ് പൊലീസ് ഓഫീസുകളിൽ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവൻസസ് സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |