ചെന്നൈ: പ്രശസ്ത ഭരതനാട്യം നർത്തകിയും എഴുത്തുകാരിയും ഗായികയുമായ ലക്ഷ്മി വിശ്വനാഥൻ (78) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ നെഞ്ചു വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നുവെന്ന് സഹോദരിയും കർണാടക സംഗീതജ്ഞയുമായ ചാരുമതി രാമചന്ദ്രൻ അറിയിച്ചു. തഞ്ചാവൂർ ശൈലിയിലെ ഭരതനാട്യത്തിന് പ്രാധാന്യം കൊടുക്കുകയും സംഭാവനകൾ നൽകുകയും ചെയ്ത ലക്ഷ്മി വിശ്വനാഥൻ ഒരാഴ്ച മുമ്പ് ഭോപ്പാലിൽ നടന്ന സാംസ്കാരികോത്സവത്തിൽ പങ്കെടുത്തിരുന്നു.
കെ. വിശ്വനാഥന്റെയും അലമേലുവിന്റെയും മകളായി 1944 ജനുവരി 27നാണ് ജനനം. ദേശീയ സംഗീത നാടക അക്കാഡമി അവാർഡ്, മ്യൂസിക് അക്കാഡമിയുടെ നൃത്ത്യ കലാനിധി, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ സ്വർണ്ണ മെഡൽ നേടിയ ലക്ഷ്മി വിശ്വനാഥൻ 'കുഞ്ഞമ്മ- ഓഡ് ടു എ നൈറ്റിംഗേൽ", 'വിമൻ ഒഫ് പ്രൈഡ്- ദ ദേവദാസി ഹെറിറ്റേജ്", 'കപാലീശ്വര ടെമ്പിൾ", 'ഭരതനാട്യം ദ തമിഴ് ഹെറിറ്റേജ്" എന്നിങ്ങനെ നാല് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സംസ്കാരം ഇന്നലെ രാവിലെ വസതിയായ കലാക്ഷേത്രയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |