കോഴിക്കോട്: നിർമ്മാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാത്ത സബ് ഇൻസ്‌പെക്ടറുടെ പേരിൽ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് സെക്രട്ടറി രണ്ടുമാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2019 സെപ്തംബർ 26ന് ബാലുശ്ശേരി എസ്.ഐയായിരുന്ന വിനോദിനെതിരെ നടപടിയെടുക്കാനാണ് ഉത്തരവ്.
ബാലുശ്ശേരി ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണിക്കുളം എം.എം. പറമ്പ് സ്വദേശി വിപിൻരാജ് അപകടത്തിൽ പെട്ട് മരിച്ചത്. രാത്രിയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കെട്ടിടത്തിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ബാലുശ്ശേരി പൊലീസ് ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിപിൻ രാജിനെ കണ്ടെത്തിയത്. വീണയാളെ പുറത്തെടുക്കാൻ എസ്.ഐ. ശ്രമിച്ചില്ലെന്ന് മാത്രമല്ല കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അനുവദിച്ചതുമില്ല.
എസ്.ഐയുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കമ്മിഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. എസ്.ഐയുടെ നടപടി മനുഷ്യത്വരഹിതവും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതുമാണെന്നും കമ്മിഷൻ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കൃത്യനിർവഹണത്തിൽ എസ്.ഐ. കുറ്റകരമായ വീഴ്ച വരുത്തിയതായി ഉത്തരവിൽ പറഞ്ഞു. മരിച്ച യുവാവിന്റെ അമ്മ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |