തിരുവനന്തപുരം : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ ഇനി ഉദ്യോഗസ്ഥർ രഹസ്യമായി പരിശോധനയ്ക്ക് എത്തും. ഇതിനായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ച് സർക്കാർ ഉത്തരവായി. ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തി കാടിളക്കിയുള്ള പരിശോധനയ്ക്ക് പകരം പരാതി കിട്ടുന്നത് അനുസരിച്ച് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുന്നത് ഫലപ്രദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിരഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി തടയുന്നതിനും രഹസ്യ സ്വഭാവത്തോടെ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. ആറു മാസത്തിലൊരിക്കൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ വിലിയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിർദ്ദേശമുണ്ട്.
സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ ചുമതല
ഭക്ഷ്യവിഷബാധ,ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ,അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകൽ.
ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ.
നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ,നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കൽ.
അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ.
വ്യാജ ഓർഗാനിക്ക് ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, വിൽപന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കൽ.
ഹെൽത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിർമ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം ,
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോർട്ടും നൽകൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |