ന്യൂയോർക്ക് : ആഗോള തലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. കമ്പനിയിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനമാണിത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് 60 ദിവസം മുന്നേ ഇത് സംബന്ധിച്ച നോട്ടീസ് നൽകും.
ജീവനക്കാർക്ക് ബോണസും ഇൻഷ്വറൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾഉറപ്പാക്കുമെന്ന് ഗൂഗിൾ, ആൽഫബെറ്റ് സി.ഇഒ സുന്ദർ പിച്ചൈ അറിയിച്ചു. പിരിച്ചുവിടലിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടലിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഗൂഗിളിന്റെ യു.എസിലെ ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധി മുൻനിറുത്തി 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് ഏതാനും ദിവസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു. നേരത്തെ ആമസോണിലും ട്വിറ്ററിലും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഏപ്രിലോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്ഡൊണാൾഡ്സും അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |