ലണ്ടൻ: സഞ്ചരിക്കുന്ന കാറിലിരുന്ന് സീറ്റ് ബെൽറ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ക്ഷമാപണം നടത്തി ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വിവിധ പദ്ധതികൾ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ലെവലിംഗ് അപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച വീഡിയോയിലാണ് ബെൽറ്റ് ധരിക്കാതെ ഋഷി പ്രത്യക്ഷപ്പെട്ടത്. കാറിൽ സീറ്റ് ബെൽറ്റിടാതെയിരുന്നാൽ പരമാവധി 500 പൗണ്ട് വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നിരിക്കെ പ്രധാനമന്ത്രി ഇത് ലംഘിച്ചെന്ന് കാട്ടി വൻ പ്രതിഷേധമാണ് ഉണ്ടായത്.
പ്രധാനമന്ത്രി വീഴ്ച വരുത്തിയെന്ന് കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയതോടെ തെറ്റ് സമ്മതിച്ച് സുനക് ക്ഷമാപണം നടത്തുകയായിരുന്നു. അല്പ സമയത്തേക്ക് മാത്രമാണ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് മാറ്റിയതെന്നും എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഋഷിയുടെ ഓഫീസ് അറിയിച്ചു.
ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസുകാർ ഋഷിയുടെ വാഹനത്തെ മോട്ടോർ ബൈക്കുകളിൽ അനുഗമിക്കുന്നതും കാണാം. വീഡിയോ ഋഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും വിവാദമായതോടെ നീക്കി. അതേ സമയം, വിഷയം ശ്രദ്ധയിൽപ്പെട്ടതായും പരിശോധിച്ചു വരികയാണെന്നും ലങ്കാഷെയർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |