ന്യൂഡൽഹി : അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അനുകൂലിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ ദേശീയ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിനോദ് തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ല. 12 വർഷമായി ഫെഡറേഷനിൽ പ്രവർത്തിക്കുന്നു. അപമര്യാദയായുള്ള ഒരു സംഭവവും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനും പരിശീലകർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) നിയോഗിച്ച ഏഴംഗ സമിതി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് സമർപ്പിക്കുമെന്ന് സമിതി അംഗവും മുൻ ഇന്ത്യൻ ഗുസ്തി താരവുമായ യോഗേശ്വർ ദത്ത് അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചർച്ചയെ തുടർന്ന് ഗുസ്‌തി താരങ്ങൾ ഡൽഹിയിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചിരുന്നു.
ഒളിമ്പിക് മെഡൽ ജേതാവ് മേരി കോം, മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, അളകനന്ദ അശോക്, ലണ്ടൻ ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്, ഇന്ത്യൻ ഭാരോദ്വഹന ഫെഡറേഷൻ പ്രസിഡന്റ് സഹദേവ് യാദവ്, രണ്ട് അഭിഭാഷകർ എന്നിവരാണ് ഐ.ഒ.എ സമിതിയിലുള്ളത്. ഇരുവിഭാഗത്തെയും കേട്ട ശേഷം 8-10 ദിവസത്തിനകം സമിതി റിപ്പോർട്ട് തയ്യാറാക്കുമെന്ന് യോഗേശ്വർ ദത്ത് പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കുമെന്നും നാലാഴ്ചയ്ക്കുള്ളിൽ നീതി ലഭ്യമാക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ഗുസ്‌തി താരങ്ങൾക്ക് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മേൽനോട്ട സമിതിയുടെ അന്വേഷണം വരെ പൂർത്തിയാകുന്നത് വരെ ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി നിൽക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |