ലക്‌നൗ: ഭാര്യയുടെ കാമുകനെ കൊന്ന് ശരീരം വെട്ടിനുറുക്കി മാലിന്യത്തിൽ തളളിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി മീലാൽ പ്രജാപതിയാണ് അറസ്റ്റിലായത്.
ഗാസിയാബാദ് സ്വദേശിയായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്. മീലാലിന്റെ ഭാര്യയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. മീലാൽ പുറത്തുപോയ സമയം അക്ഷയ് ഇവരുടെ വീട്ടിലെത്തുകയും ഭാര്യ ഇയാൾക്ക് കൊടുക്കാനായി ചായ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ മീലാലിന്റെ മകളുടെ കാലിൽ തിളച്ച ചായ വീണു. വീട്ടിൽ മടങ്ങിയെത്തിയ മീലാൽ മകളുടെ കാലിലെ പൊള്ളൽ കണ്ട് ആശുപത്രിയിൽ കൊണ്ടുപോയി. പൊള്ളൽ ഗുരുതരമായതിനാൽ കിടത്തിചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചു.
ഇതിനിടെ മീലാൽ ഭാര്യയെ വിളിച്ച് താൻ ആശുപത്രിയിൽ തങ്ങുകയാണെന്ന് അറിയിക്കുകയും വീട്ടിൽ സഹായത്തിനായി അക്ഷയ്‌യെ വിളിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നാലെ വീട്ടിലെത്തിയ അക്ഷയ്‌യെ മീലാൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പന്ത്രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ചാക്കിൽ പൊതിഞ്ഞ് മാലിന്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
മാലിന്യത്തിൽ മനുഷ്യശരീര ഭാഗങ്ങൾ കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മീലാൽ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |