ഭോപ്പാൽ: കേരളത്തിൽ പി എം ടുവും, പി ടി സെവനുമാെക്കെ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന സമയമാണല്ലോ ഇപ്പോൾ. കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങി ഭീതിവിതയ്ക്കുന്ന ആനകളെയും മറ്റുമൃഗങ്ങളെയും തുരത്താനും അവ നാട്ടിലേക്കിറങ്ങുന്നത് തടയാനും വഴികൾ പലതും ചെയ്തുനോക്കിയെങ്കിലും ഒന്നും കാര്യമായി വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ പുതിയൊരു ഐഡിയയുമായി എത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശ് സർക്കാർ.
തേനീച്ച പ്രയോഗമാണ് പയറ്റിനോക്കുന്നത്. ആനകളുടെ ആക്രമണം കൂടുതലുള്ള സ്ഥലങ്ങളിൽ വേലിപോലെ തേനീച്ചക്കൂടുകൾ സ്ഥാപിക്കാനാണ് സർക്കാർ നിർദ്ദേശം. ആനകൾ നാട്ടിലേക്കിറങ്ങുമ്പോൾ ഈ കൂടുകൾ തകരുകയും തേനീച്ചകൾ ആനയുടെ തുമ്പിക്കൈയിലും കണ്ണിലും കുത്തുകയും ചെയ്യും. ഇത് ആനകൾക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണ്. ഇക്കാരണംകൊണ്ടുതന്നെ നേരത്തേമുതൽ തേനീച്ചകളോട് ആനകൾക്ക‌് ഭയമാണ്.
നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിനോക്കിയ തേനീച്ചപ്രയോഗം വിജയമെന്ന് കണ്ടതോടെയാണ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ "ഹണി മിഷൻ" പരിപാടിയിലൂടെ, മൊറേന ജില്ലയിലെ 10 ഗുണഭോക്താക്കൾക്ക് 100 തേനീച്ചപ്പെട്ടികൾ കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നു. സിധി, സിങ്‌ഗ്രൗളി, ഷാഹ്‌ദോൾ, അനുപ്പൂർ, ഉമരിയ, ദിൻഡോരി, മണ്ഡ്‌ല തുടങ്ങിയ അതിർത്തിഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തേനീച്ചപ്പെട്ടികൾ ആനകൾ നശിപ്പിച്ചില്ലെങ്കിൽ കർഷകർക്ക് അതിലൂടെ വരുമാനവും ലഭിക്കും.തേനീച്ചകളെ ഉപയോഗിക്കുന്നതിനൊപ്പം സോളാർ വേലിപോലുളള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണവും പരിശീലനവും നൽകുകയും ചെയ്യും.
ഛത്തീസ്ഗഡിലെ കാടുകളിൽ നിന്നെത്തുന്ന ആനകളാണ് പ്രശ്നക്കാർ. കഴിഞ്ഞ വർഷം ഏപ്രിലിൽ ഛത്തീസ്ഗഡിൽ നിന്ന് അംജോർ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലെത്തിയ ഒരു കൂട്ടം ആനകൾ അഞ്ച് പേരെ കൊന്നിരുന്നു. നേരത്തേ മദ്ധ്യപ്രദേശിൽ ആനകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാലിപ്പോൾ എണ്ണം വൻ തോതിൽ കൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |