അഹമ്മദാബാദ്: പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് പശുക്കൾ പ്രധാനം. പശുവിനെ കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി. കന്നുകാലിക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
മഹാരാഷ്ട്രയിൽ നിന്ന് കന്നുകാലികളെ കടത്തിയെന്നായിരുന്നു കേസ്. കേസിലെ പ്രതിയായ മുഹമ്മദ് അമീൻ പതിനാറോളം പശുക്കളെ ക്രൂരമായ അവസ്ഥയിൽ കടത്തിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. 2020ലാണ് അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതിയായ അമീന് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പശുവിന്റെ ഒരുതുള്ളി രക്തം പോലും ഭൂമിയിൽ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന് വിധി പ്രസ്താവനയ്ക്കിടെ കോടതി പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, മറിച്ച് അമ്മയുമാണ്. പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. മതപരമായ കാരണങ്ങള്‍ക്ക് പുറമേ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് സമ്പത്ത് നഷ്ടമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സമീർ വിനോദ് ചന്ദ്ര വ്യാസാണ് വിധി പുറപ്പെടുവിച്ചത്. ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |