ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്‌ലറുമായി ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന് അധികനാൾ ആയുസില്ല എന്നും അദ്ദേഹം വിമർശനമുന്നയിച്ചു. ബിജെപി നൂറ് തവണ ഭരണത്തിലിരിക്കുമെന്ന് ആവർത്തിച്ചാലും തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാലത് സംഭവിക്കാൻ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഗുജറാത്ത് കലാപവുമായി അക്കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിയുടെ പേരിൽ വിവാദം നിലനിൽക്കവേയാണ് സിദ്ധരാമയ്യയുടെ ഹിറ്റ്‌ലർ പരാമർശം നടന്നത്. ഹിറ്റ്‌ലർ, മുസോളിനി അടക്കമുള്ളവരുമായി പ്രധാനമന്ത്രിയെ ഉപമിച്ചാണ് കോൺഗ്രസ് നേതാവ് പ്രസ്താവന നടത്തിയത്. ഹിറ്റ്‌ലറിനെയും മുസോളിനിയെയും പോലെ കുറച്ചു നാളുകൾ മാത്രമേ നരേന്ദ്രമോദിയ്ക്ക് അധികാരവുമായി വിലസി നടക്കാനാവു, അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവിന്റെ പരമാർശത്തിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മോദിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങൾ ബോധവാൻമാരാണെന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരു തരത്തിലും അദ്ദേഹത്തെ ബാധിക്കില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങൾക്കും മോദിയെക്കുറിച്ച് അറിയാവുന്നതാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് അതിന് ഒരു കളങ്കവും തട്ടാൻ പോകുന്നില്ല. ഗുജറാത്തിലും ഇത് പോലുള്ള പരാമർശങ്ങൾ ഉടലെടുത്തിരുന്നു. എന്നിട്ടും ഭൂരിപക്ഷം വോട്ടുകൾ നേടിയെടുക്കാനായി. അത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പിനെ മുൻനിർത്തി ബസവരാജ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |