കോഴിക്കോട്: തീവ്രവാദവുമായോ, പി.എഫ്.ഐയുമായോ യാതൊരു ബന്ധവുമില്ലാത്ത മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാൻ നോട്ടീസ് നൽകിയ നടപടി അംഗീകരിക്കാനാവില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. അതിന്റെ പേരിൽ വ്യാപകമായ റെയ്ഡ് നടത്തുമ്പോൾ, പോപ്പുലർ ഫ്രണ്ടിൽ പെടാത്തവരുടെയും തീവ്രവാദ ബന്ധമില്ലാത്തവരുടെയും സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ല, പോപ്പുലർ ഫ്രണ്ടുമായി ബന്ധമോ, തീവ്രവാദ നിലപാടുകളോ ഇല്ലാത്ത മുസ്ലീംലീഗിന്റെ സജീവ പ്രവർത്തകരായ പഞ്ചായത്ത് അംഗങ്ങളുടെ പേരിൽ നടപടി അംഗീകരിക്കാനാവില്ല. നോട്ടീസ് ലഭിച്ച രണ്ടു പേർ തീവ്രവാദത്തെയും പോപ്പുലർ ഫ്രണ്ടിനെയും എതിർക്കുന്നവരാണ്. . തീവ്രവാദികളെ പിടിച്ചോട്ടെ. ജനാധിപത്യവും മതേതരത്വവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്ന ലീഗ് പ്രവർത്തകരെ വേട്ടയാടുന്നത് ശരിയല്ല. ഇതെങ്ങനെ സംഭവിച്ചെന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ പേര് പറഞ്ഞ് മുസ്ലീംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ .സലാം പറഞ്ഞു. ഈ നീച പ്രവൃത്തിയിൽ നിന്ന് സർക്കാർ പിന്തിരിയണം. മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളടക്കം ജപ്തി നടപടി നേരിടുന്നവരിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കട്ടവനെ കിട്ടിയില്ലെങ്കിൽകിട്ടിയവനെ കള്ളനാക്കുന്നു: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടികളിൽ കേരള പൊലീസ് സ്വീകരിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ആളുമാറി സ്വത്ത് കണ്ടുകെട്ടിയ പൊലീസ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ടുകാരന്റെ സ്വത്ത് കണ്ടുകെട്ടുന്നെന്ന വ്യാജേന മുസ്ലിംലീഗിന്റെയും പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിക്കുന്ന പൊലീസ് നടപടി സർക്കാരിന്റെ നയം തന്നെയാണോയെന്ന് വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടും മുസ്ലിംലീഗും ഇരുധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങളാണെന്ന പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണോ കേരള പൊലീസിലുള്ളത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമായിരുന്നു. അതിന്റെ പേരിൽ ഏതൊരാളുടെമേലും കുതിര കയറാമെന്ന പൊലീസ്നയം വച്ചുപൊറുപ്പിക്കാനാവില്ല. കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെമേൽ അക്രമം കാണിക്കാനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരും പോപ്പുലർ
ഫ്രണ്ടും തമ്മിൽ ഒത്തുകളി:
പി.എം.എസലാം
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ലീഗ് ജനപ്രതിനിധികളുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടി. സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |