തിരുവനന്തപുരം:വളരെയധികം പേർ പങ്കെടുക്കുന്ന കലോത്സവം പോലുള്ള മേളകളിൽ വെജിറ്റേറിയൻ ഭക്ഷണമാണ് പ്രായോഗികമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ബിരിയാണി കഴിച്ചിട്ട് ആർക്കെങ്കിലും നൃത്തം ചെയ്യാൻ പറ്റുമോ...വെജിറ്റേറിയൻ ഭക്ഷണം എല്ലാവരും കഴിക്കും. നോൺവെജ് എല്ലാവരും കഴിക്കണമെന്നില്ല. നിർബ്ബന്ധമുള്ളവർ പുറത്തുപോയി കഴിക്കട്ടെ-സ്പീക്കർ പറഞ്ഞു.
അടുത്തവർഷം മുതൽ കലോത്സവത്തിന് നോൺവെജിറ്റേറിയൻ ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. ''ഞാൻ നോൺവെജിറ്റേറിയൻ കഴിക്കുന്ന ആളാണ്. ഇത്തരം കാര്യങ്ങളിൽ പ്രായോഗികവശം കൂടി പരിഗണിക്കേണ്ടതുണ്ട്. മത്സരങ്ങൾ നടക്കുമ്പോൾ കുട്ടികളുടെ ശ്രദ്ധ കലാപ്രകടനങ്ങളിലായിരിക്കും. ഏതെങ്കിലും സമയത്താവും അവർ വന്ന് ഭക്ഷണം കഴിക്കുക. അപ്പോൾ കൂടുതൽ അഭികാമ്യം വെജിറ്റേറിയനാണ് ""-സ്പീക്കർ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയസംഘടനകൾ കലോത്സവത്തിലെ ഭക്ഷണവിവാദം ഏറ്രുപിടിച്ചതായി അഭിപ്രായമില്ല. വലിയ ജനപങ്കാളിത്തമായിരുന്നു കലോത്സവത്തിന്. എന്തുകാര്യത്തിലും വിവാദമുണ്ടാക്കൽ കേരളത്തിന്റെ പൊതുരീതിയാണ്. ഇടതുപക്ഷ വക്താക്കളായി ഫേസ്ബുക്കിൽ അഭിപ്രായ പ്രകടനം നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല. ആരെങ്കിലും പറയുന്നത് സി.പി.എമ്മിന്റെ അഭിപ്രായമാവുമോ എന്നും സ്പീക്കർ ചോദിച്ചു.
നിയമസഭയിലെചോദ്യങ്ങൾക്കുള്ള മറുപടി വൈകുന്നുവെന്ന വിമർശനം പരിശോധിക്കും. ഇക്കാര്യം വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഡ്ജറ്റ് സമ്മേളനം 33 ദിവസം
തിരുവനന്തപുരം: 2023- 24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കാൻ ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനം മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി മൂന്നിന് ബഡ്ജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ 8 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തുടർന്ന് ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും . ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കാനാണ് നീക്കിവച്ചിട്ടുള്ളത്.
ഗവണ്മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും 5 ദിവസങ്ങൾ വീതം മാറ്റിവച്ചിട്ടുണ്ട്. 2022-23 സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും ബഡ്ജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. എല്ലാ നടപടികളും പൂർത്തീകരിച്ച് മാർച്ച് 30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ വ്യക്തമാക്കി.
നിയമനിർമാണത്തിനായി ചേർന്ന കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നതെന്ന് സ്പീക്കർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |