ന്യൂഡൽഹി:പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഗുജറാത്തിലെ താപി സെഷൻസ് കോടതിയിലെ പ്രിൻസിപ്പൽ ജില്ല ജഡ്ജ് വിനോദ് ചന്ദ്ര വ്യാസ് വ്യക്തമാക്കി. പശുക്കളെ അനധികൃതമായി കടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിചിത്രമായ നിരീക്ഷണം.
പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. കോടതി ചൂണ്ടിക്കാട്ടി. രണ്ട് വർഷം മുമ്പ് ആഗസ്ത് മാസം അറവിനായി മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയ പ്രതിയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പശു വെറുമൊരു മൃഗമല്ല അമ്മയും ദൈവവുമാണെന്നും പശുവിന്റെ രക്തം വീഴാത്ത ഒരു ദിനമുണ്ടായാൽ അന്ന് ലോകത്തെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും കോടതി പറഞ്ഞു. പശുക്കളെ കൊല്ലുന്നതിന് ആഗോള താപനവുമായി ബന്ധമുണ്ട്. പശുവിന്റെ ചാണകം മെഴുകിയ വീടുകൾ റേഡിയേഷനെ വരെ ചെറുക്കാനാകും. ഗോമൂത്രം രോഗങ്ങളെ ഇല്ലാതാക്കും. ലോകത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |