പാറശാല: സുഹൃത്തുക്കളായ നാലംഗ സംഘം ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിവിള അരുവാംകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ രഞ്ജിത്താണ് (40) കൊല്ലപ്പെട്ടത്. തടയാൻ ശ്രമിച്ച വിപിൻ എന്ന മറ്റൊരു സുഹൃത്തിന് പരിക്കേറ്റു. സംഭവത്തിൽ ഇഞ്ചിവിള സ്വദേശിയായ റിജുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയായ രജി ഒളിവിലാണ്.
ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. അരുവാംകോടിൽ രഞ്ജിത്തിന്റെ വീടിന് സമീപത്ത് നടന്ന ഒരു വിവാഹ സത്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ഇതിന് സമീപത്ത് മദ്യപിക്കുന്നതിനായി ഇവർ ഒത്തുകൂടുകയായിരുന്നു. അതിനിടെ വാക്ക്തർക്കമുണ്ടായി. റിജുവും രജിയും ചേർന്ന് ബിയർ കുപ്പി പൊട്ടിച്ച് രഞ്ജിത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |