ടൊവിനോ ചിത്രത്തിനായി പതിനഞ്ച് ദിവസത്തെ ഡേറ്റ് ബ്ളോക്ക് ചെയ്ത് കാത്തിരുന്നെന്നും എന്നാൽ അവസാന നിമിഷം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും വെളിപ്പെടുത്തി നടി വീണാ നായർ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ആ സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലത്തെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ഡേറ്റ് അടുത്തിട്ടും കോൾ ഒന്നും വന്നില്ല. സിനിമയിൽ ഉള്ള ചില സുഹൃത്തുക്കൾ ആ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞു. ഇതുകേട്ട് താൻ കൺട്രോളറെ വിളിച്ചു. അപ്പോഴാണ് തന്നെ മാറ്റിയതായി അറിയുന്നത്. സംവിധായകന്റെ പരിചയത്തിലുള്ളയാൾക്ക് ആ കഥാപാത്രം നൽകിയതായി പറഞ്ഞു. ഇക്കാര്യം വിളിച്ചറിയിക്കേണ്ടതല്ലേയെന്ന് താൻ ചോദിച്ചു. അപ്പോഴവർ ക്ഷമ പറഞ്ഞു. അത് താൻ വിട്ടുകളയുകയും ചെയ്തു. ആ സിനിമ റിലീസാവുകയും എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. അപ്പോഴാണ് തനിക്ക് സമാധാനമായതെന്നും വീണാ നായർ തമാശരൂപേണ പറഞ്ഞു.
പിന്നീട് ഒരു ചികിത്സയ്ക്കായി പോയപ്പോൾ ആ ചിത്രത്തിന്റെ നിർമാതാവിനെ കണ്ടകാര്യവും വീണാ നായർ വെളിപ്പെടുത്തി. തന്നെ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നെന്നും അവസാന നിമിഷം മാറ്റിയെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വീണ ചിത്രത്തിനായി വലിയ പ്രതിഫലം ചോദിച്ചെന്നാണല്ലോ കേട്ടത് എന്നായിരുന്നു നിർമാതാവിന്റെ മറുപടി. പത്തുദിവസത്തെ ഷൂട്ടിന് അഞ്ചുലക്ഷം ചോദിച്ചുവെന്നാണല്ലോ കൺട്രോളർ പറഞ്ഞതെന്ന് നിർമാതാവ് കൂട്ടിച്ചേർത്തു.
എന്നാൽ താൻ അത്രയും പ്രതിഫലം ചോദിച്ചിട്ടില്ലെന്നും മറ്റൊരാളെ തിരഞ്ഞെടുത്തുവെന്നാണ് കൺട്രോളർ പറഞ്ഞതെന്നും നിർമാതാവിനോട് വ്യക്തമാക്കി.തന്നെ വിളിക്കാൻ പ്രത്യേകം എടുത്തുപറഞ്ഞ കഥാപാത്രമായിരുന്നു അതെന്ന് നിർമാതാവ് പറഞ്ഞു. ഇത്തരത്തിൽ പുറകിൽ കൂടി പല സംഭവങ്ങൾ തങ്ങൾ അറിയാതെ സിനിമാ മോഖലയിൽ നടക്കാറുണ്ടെന്നും വീണാ നായർ വ്യക്തമാക്കി. സിനിമ കെട്ടിക്കൊണ്ടുപോയ വീടുപോലെയാണ്, ഏതുനിമിഷവും ഇറക്കിവിടാമെന്നും താരം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |