ശാന്തടീച്ചറുടെ കൈയക്ഷര വടിവിൽ മൂന്ന് വർഷത്തിനുള്ളിൽ കടലാസിലേക്ക് പകർന്നത് ബൈബിളും ഭാഗവതവും ഖുറാനും. എഴുത്ത് ആവേശമായതിനാൽ അദ്ധ്യാത്മ രാമായണവും ഗുരുഗ്രന്ഥ സാഹിബും എഴുതാനുള്ള തയ്യാറെടുപ്പിലാണ് 60 കാരിയായ ഈ റിട്ടയേഡ് അദ്ധ്യാപിക.
ശ്രീകാര്യം ഗാന്ധിപുരം ശ്രീവിശാഖിൽ ബി.ശാന്ത ടീച്ചർ 2018ൽ വിരമിച്ചപ്പോൾ ആദ്യം കൂട്ടുപിടിച്ചത് കൃഷി. ബൈബിൾ പകർത്തിയെഴുതിയ കന്യാസ്ത്രീയെക്കുറിച്ച് 2019ൽ അറിഞ്ഞതാണ് പ്രചോദനമായത്. ആദ്യം മലയാളം ബൈബിൾ എഴുതി നോക്കി. 3992 പേജുള്ള ബൈബിൾ 292 ദിവസമെടുത്ത് പൂർത്തിയാക്കി. 2500 രൂപ മുടക്കി ബൈബിൾ ബൈൻഡ് ചെയ്തു. അതോടെ ആവേശമായി.
പിന്നെ ഇംഗ്ലീഷ് ബൈബിളിന്റെ 4167 പേജുകൾ എഴുതി. അതിന് 90 പേനകളും 245 ദിവസവും. ആയിരത്തിലേറെ പേജുള്ള മഹാഭാഗവതവും 1430 പേജുള്ള വിശുദ്ധ ഖുർആൻ മലയാള പരിഭാഷയും 4555 പേജുള്ള ബൈബിളിന്റെ ഹിന്ദി പരിഭാഷയും കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുതി തീർത്തു.
ദിവസവും രണ്ട് മുതൽ 10 മണിക്കൂർ വരെയാണ് എഴുത്ത്. ചിലപ്പോൾ രാത്രി 12 മണിവരെ. ഒരേ ഇരിപ്പിൽ തുടർച്ചയായുള്ള എഴുത്ത് കൈവേദനയ്ക്ക് കാരണമായി. കൈയിൽ തൈലം തേച്ചായി പിന്നീട് എഴുത്ത്. എല്ലാ മത ഗ്രന്ഥങ്ങളും സ്വന്തം കൈപ്പടയിൽ എഴുതണമെന്ന ചിന്ത ഉണ്ടായതോടെ യാഥാർത്ഥ ഗ്രന്ഥങ്ങൾ വിലകൊടുത്തു വാങ്ങി. ഗുരുഗ്രന്ഥ സാഹിബ് കിട്ടാൻ ഗൂഗിളിന്റെ സഹായം തേടി.
മതഗ്രന്ഥങ്ങളുടെയെല്ലാം സന്ദേശം സത്യവും ധർമ്മയും ദയയുമാണെന്ന് ടീച്ചർ പറയുന്നു. ഓരോ വാക്കും ഹൃദിസ്ഥമാക്കിയാണ് എഴുതുന്നത്. ഓരോ വാക്യവും ആഴത്തിൽ മനസിലാക്കി.
ബൈബിളിന്റെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകൾ എഴുതിയത് അറിഞ്ഞതോടെ ബൈബിൾ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ട് ചിലർ എത്തിയെങ്കിലും നൽകിയില്ല. പലരും അഭിനന്ദിക്കാനെത്തി. സാംസ്കാരിക സംഘടനകളും വായനക്കൂട്ടങ്ങളും പുരസ്കാരങ്ങളും നൽകി.
പഠനകാലത്ത് നോട്ട്ബുക്കുകൾ ആകർഷകമായി എഴുതിയിരുന്ന ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളിൽ വായനയും കൈയക്ഷരം നന്നാക്കാനുള്ള എഴുത്തും ശീലമാക്കി. അമരവിള എൽ.എം.എച്ച്.എസ്.എസിലെ സാമൂഹിക ശാസ്ത്ര അദ്ധ്യാപികയായാണ് വിരമിച്ചത്.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ബാബു, മക്കളായ അരുൺ ജെ.ബാബു, ഡോ.ഐശ്വര്യ ജെ.ബാബു, മരുമക്കളായ അരുൺരാജ്, ശരണ്യ.എസ്.എസ് എന്നിവരുടെ പിന്തുണയാണ് എഴുത്തിന് പ്രേരണയെന്ന് ശാന്ത ടീച്ചർ പറയുന്നു.