കൊച്ചി: ചില്ലുപാത്രങ്ങളിൽ കാടിന്റെ ചെറുരൂപം. നനയോ വളമോയില്ലാതെ വർഷങ്ങളോളം നശിക്കാതെ നിലനിൽക്കുന്ന ഇവയുടെ പേരാണ് ടെറേറിയം. വീടിന്റെ അകത്തളങ്ങളിൽ അലങ്കാരത്തിന് ഉപയോഗിക്കാം.
തൃശൂർ രാമവർമ്മപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഗ്രികൾച്ചർ അദ്ധ്യാപിക യു.മഞ്ജുഷ ടെറേറിയം സ്‌പെഷ്യലിസ്റ്റാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി സിലബസിന്റെ ഭാഗമാണ് ടെറേറിയം. ഓൺലൈൻ ക്ലാസിൽ കുട്ടികളെ പഠിപ്പിക്കാൻ രണ്ടുവർഷം മുമ്പ് ടെറേറിയം വളർത്തിത്തുടങ്ങിയ മഞ്ജുഷ, ഇതിനകം 55 എണ്ണം നിർമ്മിച്ചു.
വി.എച്ച്.എസ്.ഇ ഇ-വിദ്യാലയം എന്ന വെബ്‌സൈറ്റിന് വേണ്ടി മഞ്ജുഷ ടെറേറിയം നിർമ്മാണരീതിയെപ്പറ്റി ചെയ്ത വീഡിയോ ഹിറ്റായിരുന്നു.
തൃശൂർ സെന്റ് തോമസ് കോളേജ് ഹോസ്റ്റലിനടുത്തുള്ള ഫ്‌ളാറ്റിലാണ് ടീച്ചറും കുടുംബവും താമസം. ഭർത്താവ് രമിത്കുമാർ ബാങ്ക് മാനേജരാണ്. മക്കൾ: ഗൗതം, ഗൗരി. കൊച്ചിൻ ഫ്‌ളവർ ഷോയിൽ മഞ്ജുഷയുടെ ടെറേറിയങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ആയിരം രൂപ മുതൽ പതിനായിരങ്ങൾ വരെ ടെറേറിയങ്ങൾക്ക് വിലയുണ്ട്.
നിർമ്മാണരീതി
ടെറേറിയം പോട്ടിൽ ചരലിട്ടശേഷം ക്ലേബോളുകളിട്ട് നെറ്റ് വിരിച്ച് കരി നിരത്തണം. മണൽ, ചകരിച്ചോറ് എന്നിവ ചേർത്ത മിശ്രിതം ഇടണം. സിറിഞ്ചുപയോഗിച്ച് വെള്ളം മിശ്രിതത്തിലേക്ക് കുത്തിവച്ച് ചെടികൾ നടാം. ഫിറ്റോണിയ, സിങ്കോണിയം, സാൻസിവീറിയ, പൈലിയ, സ്‌ട്രോബെറി ബെഗോണിയ തുടങ്ങിയ ഇൻഡോർ ചെടികളാണ് നടുന്നത്.
പിന്നെ പൂപ്പലുകൾ തിന്നു തീർക്കാൻ സ്‌പ്രിംഗ് ടെയിൽ എന്ന ചെറുപ്രാണിയെ കടത്തിവിടണം. കരിയിലകളിൽ കാണപ്പെടുന്ന ഈ പ്രാണിയെ മഞ്ജുഷ വീട്ടിൽ വളർത്തുന്നുണ്ട്. നന്നായി അടച്ച് നേരിട്ടല്ലാതെ നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത് വയ്ക്കണം. മൂന്നുമാസം സൂക്ഷ്മ നിരീക്ഷണം വേണം. പകൽ രൂപപ്പെടുന്ന ഈർപ്പം വൈകുന്നേരങ്ങളിൽ ഒഴുകി ചെടികളിലേക്ക് എത്തും. ഇതാണ് ചെടികളുടെ ദാഹം ശമിപ്പിക്കുക. ഇലകൾ അഴുകുമ്പോൾ വളവുമാകും. ചില്ല് ഇടയ്ക്ക് തുടച്ചുകൊടുക്കാം. ചെടികൾ കൂടുതലായി വളർന്നാൽ വെട്ടിക്കൊടുക്കാം.
''ടെറേറിയം കണ്ടിഷ്ടപ്പെട്ട് എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. ഇത് എന്റെ ഹോബിയാണ്. വിൽക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല""
യു.മഞ്ജുഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |