ന്യൂഡൽഹി : അധികാരത്തിലെത്തിയാൽ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ജമ്മുകാശ്മീരിൽ പര്യടനം ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസിന്റെ മുൻ ദേശീയ. അദ്ധ്യക്ഷൻ. ജമ്മുകാശ്മീർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണ്. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിന് തെളിവ് എവിടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. ബി.ജെ.പി വലിയ പ്രചാരണമാണ് സർജിക്കൽ സ്ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവിൽ ഉണ്ടായ ജമ്മുവിലെ ഇരട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീർ പൊലീസിന്റെ സുരക്ഷയ്ക്ക് പുറമെ സി.ആർ.പി എഫിന്റെയും കേന്ദ്ര ഏജൻസികളുടെയും കനത്ത സുരക്ഷയിലാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര പുനരാരംഭിച്ചത്. സ്ഫോടനത്തെത്തുടർന്ന് ജോഡോ യാത്രയുടെ സുരക്ഷയിൽ ആശങ്ക വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്.
ജനുവരി 30നാണ് ജോഡോ യാത്ര അവസാനിക്കുന്നത്. കോൺഗ്രസിന്റെ ജമ്മു കാശ്മീർ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ ശ്രീനഗർ മൗലാന ആസാദ് റോഡിലെ ഓഫീസിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. പാർട്ടി ഓഫീസ് സെക്രട്ടറി മുഹമ്മദ് അൻവർ ഭട്ടിന്റെ നേതൃത്വത്തിലാണ് പതാകയുയർത്തൽ ചടങ്ങ് നടക്കുക. റിപ്പബ്ലിക് ദിനമായ 26ന് ജമ്മുവിലെ ബനിഹാലിൽ രാഹുൽ ഗാന്ധി ദേശീയ പതാകയുയർത്തും. തുടർന്ന് ജവഹർ തുരങ്കം കടന്ന് 27ന് കാശ്മീർ താഴ്‌വരയിൽ എത്തും.അടുത്ത ദിനം രാവിലെ തുടങ്ങുന്ന യാത്ര ശ്രീനഗറിലെ പന്തചൗക്കിലെത്തും. 30ന് ശ്രീനഗർ ഷേർ - ഇ - കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |