അടൂർ : നഗരഹൃദയത്തിലെ ഇരട്ടപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയതോട്ടിൽ തള്ളിയ മൺകൂന നീക്കിത്തുടങ്ങി. മണ്ണുമാന്തിയുടെ സഹായത്തോടെ സുഗമമായ ജലനിർഗമനത്തിന് വഴിയൊരുക്കുംവിധമാണ് മണ്ണ് നീക്കുന്നത്. അടൂർ വലിയതോടിന് വിലങ്ങായി മൺതുരുത്ത് എന്ന തലക്കെട്ടിൽ കഴിഞ്ഞ നവംബർ 11ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ശക്തമായ മഴയിൽ അടൂർ നഗരത്തിൽ വെള്ളം കയറുന്നതിനും മൺതിട്ട കാരണമായി. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തോടിന്റെ ഇരുവശങ്ങളും സംരക്ഷണ ഭിത്തികെട്ടി നവീകരിച്ചപ്പോൾ നീക്കം ചെയ്ത മണ്ണും പാറക്കഷണങ്ങളും തോട്ടിൽ തള്ളുകയായിരുന്നു. ഇതിന് മുകളിൽ കാട് വളർന്നതോടെ തുരുത്തായി മാറി. നല്ല വീതിയുണ്ടായിരുന്ന തോടിന്റെ ഒരുവശത്തുകൂടി മാത്രമായി വെള്ളത്തിന്റെ ഒഴുക്ക്. കെ.ഐ.പി വലതുകര കനാലിൽ വെള്ളം തുറന്നുവിട്ടതോടെ തോട്ടിലെ നീരൊഴുക്കിന്റെ വ്യാപ്തി കൂടി. ടൗൺ കണക്കിന് മണ്ണാണ് ജലനിർഗമനത്തിന് തടസമായി തോട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ശുചീകരണം കൊണ്ടുമാത്രമേ ജലനിർഗമനം സുഗമമാക്കാൻ കഴിയൂ.
ഏഴംകുളം ഭാഗത്തുനിന്ന് അരുവികളായി ഒഴുകി അടൂരിലെത്തുമ്പോൾ വലിയതോടായും പള്ളിക്കൽ പഞ്ചായത്തിൽ പള്ളിക്കലാറായും മാറുന്ന തോടാണ് വലിയതോട്. ഏഴംകുളം പഞ്ചായത്ത്, അടൂർ നഗരസഭ, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് തോട് ഒഴുകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |