ഇന്നലെ കുടുക്കാൻ ശ്രമിച്ചത് തിരു. സ്വദേശിയെ
തിരുവനന്തപുരം: പട്ടാളക്കാരുടെ പേരിൽ ഒ.എൽ.എക്സ് വെബ്സൈറ്റിൽ വണ്ടിക്കച്ചവട തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘം, ഇന്നലെ സി.ഐ.എസ്.എഫ് ജവാൻ എന്ന പേരിൽ തിരുവനന്തപുരം സ്വദേശിയായ ബി.ബി.എ വിദ്യാർത്ഥിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു. രണ്ടാഴ്ചമുമ്പ് പേട്ട സ്വദേശിയായ യുവതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണിത്. നിരന്തരം തട്ടിപ്പുകൾ പുറത്തുവന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.
യമഹയുടെ പുത്തൻ സ്പോർട്സ് ബൈക്ക് 40,000 രൂപയ്ക്ക് വിൽക്കാനുണ്ടെന്ന് ഒ.എൽ.എക്സ് സൈറ്റിൽ പരസ്യം നൽകിയാണ് മുട്ടട സ്വദേശിയായ വിദ്യാർത്ഥിയെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. ബംഗളുരുവിൽ പഠിക്കുന്ന വിദ്യാർത്ഥി അവിടെ വച്ചാണ് പരസ്യം കണ്ടതും ബന്ധപ്പെട്ടതും. തുടർന്ന് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജവാൻ എന്ന പരിചയപ്പെടുത്തി ഫോണിലേക്ക് വിളിയെത്തി.
ബംഗളുരു വിമാനത്താവളത്തിലെ അതിസുരക്ഷാ മേഖലയിലാണ് ബൈക്ക് ഉള്ളതെന്നും അവിടെക്കയറി കാണാനാവില്ലെന്നും പറഞ്ഞു. സേനയുടെ പാഴ്സൽ സർവീസിൽ ബൈക്ക് വീട്ടിലെത്തിക്കാമെന്നും ഇഷ്ടമായില്ലെങ്കിൽ തിരിച്ചയയ്ക്കാമെന്നും അറിയിച്ചു. പാഴ്സൽ അയയ്ക്കാൻ 5000 രൂപ ആവശ്യപ്പെട്ടു. ബൈക്ക് കണ്ടിട്ടേ പണം നൽകൂ എന്ന് വിദ്യാർത്ഥി പറഞ്ഞതോടെ തട്ടിപ്പുകാരൻ ഫോൺവിളി മതിയാക്കി.
സി.ഐ.എസ്.എഫിന്റെ തിരിച്ചറിയൽ കാർഡ്, സേനയുടെ പാഴ്സൽ സർവീസ് കേന്ദ്രത്തിലെ ചിത്രങ്ങൾ, വാഹനത്തിന്റെ ആർ.സി, ഇൻഷ്വറൻസ്, പോളിസി രേഖ എന്നിവ വ്യാജമായുണ്ടാക്കി വാട്സാപ്പിൽ അയച്ച് നൽകിയിരുന്നു. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നാണെന്ന് പറഞ്ഞാണ് പേട്ടയിലെ യുവതിയെ സമാന രീതിയിൽ കബളിപ്പിക്കാൻ ശ്രമിച്ചത്.
5000 രൂപാമുതൽ 15,000 വരെയാണ് തട്ടിക്കുന്നത്. രേഖകൾ വ്യാജമാണെന്ന് തിരിച്ചറിയാതെ പണം നൽകുന്നവരാണ് ഇരയാകുന്നത്. ഒ.എൽ.എക്സ് പോലുള്ള വെബ്സൈറ്റുകളിൽ നേരത്തേ പരസ്യം നൽകിയവർ പോസ്റ്റ് ചെയ്ത രേഖകളും ചിത്രങ്ങളും കൈക്കലാക്കിയും അതിൽ വ്യാജവിലാസം കൂട്ടിച്ചേർത്തുമാണ് തട്ടിപ്പ്. രാജസ്ഥാൻ, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളാണ് തട്ടിപ്പുകാരുടെ താവളം.
തട്ടിപ്പ് രീതി
അടിയന്തര സ്ഥലംമാറ്റം കാരണം വിലക്കുറച്ച് സ്കൂട്ടർ, ബുള്ളറ്റ്, കാറുകൾ എന്നിവ വിൽക്കാനുണ്ടെന്ന് ഒ.എൽ.എക്സ് പോലുള്ള സൈറ്റുകളിൽ പരസ്യം നൽകും.
വിശ്വസിപ്പിക്കാനായി സൈനികവേഷത്തിലെ ചിത്രങ്ങളും ഐ.ഡി കാർഡുമടക്കം വ്യാജരേഖകൾ വാട്സാപ്പിൽ അയച്ചുനൽകും.
1930
ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഈ നമ്പറിൽ പരാതിപ്പെടാം
https://cybercrime.gov.in
ദേശീയപോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |